Saturday, June 14, 2025
HomeIndiaരത്തൻ ടാറ്റയുടെ പിൻഗാമിയോ ഇദ്ദേഹം! ടാറ്റയുടെ വിൽപത്രം കണ്ടപ്പോൾ ബന്ധുക്കൾ ഞെട്ടി

രത്തൻ ടാറ്റയുടെ പിൻഗാമിയോ ഇദ്ദേഹം! ടാറ്റയുടെ വിൽപത്രം കണ്ടപ്പോൾ ബന്ധുക്കൾ ഞെട്ടി

രത്തന്‍ ടാറ്റയുടെ വില്‍പത്രം വായിച്ചവര്‍ എല്ലാം ഞെട്ടി! പൂര്‍വിക സ്വത്തില്‍ അവകാശം ലഭിക്കുമെന്ന് കരുതിയിരുന്ന കുടുംബാംഗങ്ങള്‍ക്കും അനാഥാലയങ്ങള്‍ക്കും പുറമെ ടാറ്റ ഗ്രൂപ്പിലെ മുന്‍ ജീവനക്കാരന്റെയും പേര് വില്‍പത്രത്തില്‍ ഉള്‍പ്പെട്ടതാണ് എല്ലാവര്‍ക്കും അത്ഭുതം. സ്വത്തിന്റെ മൂന്നിലൊന്ന് ഭാഗം മാറ്റിവെക്കാന്‍ മാത്രം എന്തുബന്ധമാണ് 74 കാരനായ മോഹിനി മോഹന്‍ ദത്തയുമായി രത്തന്‍ ടാറ്റക്ക് ഉണ്ടായിരുന്നതെന്നാണ് എല്ലാവരും ചോദിക്കുന്നത്. ബിസിനസ് ലോകത്തിന് അത്ര പരിചിത മുഖമല്ലാതിരുന്ന ദത്തയെ രത്തന്‍ ടാറ്റക്കൊപ്പം കണ്ടവരും അധികമില്ല.

രത്തന്‍ ടാറ്റയുടെ വില്‍പത്ര പ്രകാരം 350 കോടി രൂപയുടെ ബാങ്ക് നിക്ഷേപവും പെയിന്റിങ്ങുകള്‍, വാച്ചുകള്‍ എന്നിവ വിറ്റുകിട്ടുന്ന പണത്തിന്റെ മൂന്നിലൊന്നും ദത്തക്കുള്ളതാണ്. ബാക്കിയുള്ളത് അര്‍ധ സഹോദരിമാരായ ഷിറീന്‍ ജീജാഭോയ്, ദീന ജീജാഭോയ് എന്നിവര്‍ക്ക് വീതിക്കണം. എന്നാല്‍ രത്തന്‍ ടാറ്റയുടെ പേരിലുള്ള ഓഹരി നിക്ഷേപം അടക്കമുള്ള സ്വത്തുക്കള്‍ സന്നദ്ധ സംഘടനകളായ ടാറ്റ എന്‍ഡോവ്‌മെന്റ് ഫൗണ്ടേഷന്‍, രത്തന്‍ ടാറ്റ എന്‍ഡോവ്‌മെന്റ് ട്രസ്റ്റ് എന്നിവക്കുള്ളതാണ്. അതേസമയം, ദത്തക്ക് വേണ്ടി അവശേഷിപ്പിച്ച സ്വത്തുക്കളുടെ മൂല്യം ഏതാണ്ട് 650 കോടി രൂപ വരുമെന്നാണ് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ബോംബൈ ഹൈക്കോടതിയുടെ നേതൃത്വത്തില്‍ സ്വത്തുക്കള്‍ വിതരണം ചെയ്യുമ്പോള്‍ മാത്രമേ ഇത് സംബന്ധിച്ച പൂര്‍ണ വിവരങ്ങള്‍ അറിയാന്‍ സാധിക്കൂ

സ്റ്റാലിയന്‍ എന്ന പേരില്‍ ദത്ത നടത്തിയിരുന്ന ട്രാവല്‍ ഏജന്‍സി 2013ലാണ് താജ് സര്‍വീസുമായി ലയിക്കുന്നത്. 80 ശതമാനം ഓഹരികള്‍ ദത്തയുടെ പക്കലും ബാക്കി ടാറ്റ ഇന്‍ഡസ്ട്രീസിന്റെയും എന്ന രീതിയിലായിരുന്നു ലയനം. ഈ സ്ഥാപനം ടാറ്റ കാപിറ്റല്‍ ഏറ്റെടുത്തെങ്കിലും പിന്നീട് ട്രാവല്‍ കമ്പനിയായ തോമസ് കുക്കിന് വിറ്റു. നിലവില്‍ ടി.സി ട്രാവല്‍ സര്‍വീസ് എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ ഡയറക്ടര്‍ പദവിയാണ് ദത്തക്കുള്ളത്. കൂടാതെ ടാറ്റ ഗ്രൂപ്പിലെ വിവിധ കമ്പനികളിലും ദത്തക്ക് ഓഹരി പങ്കാളിത്തമുണ്ട്.

ഇക്കണോമിക്‌സ് ടൈംസിലെ റിപ്പോര്‍ട്ട് പ്രകാരം ജംഷഡ്പൂരിലെ ഒരു ഹോട്ടലില്‍ വെച്ച് 1960കളുടെ തുടക്കത്തിലാണ് ഇരുവരും കണ്ടുമുട്ടുന്നത്. തന്റെ ജീവിതം കെട്ടിപ്പടുക്കാന്‍ രത്തന്‍ ടാറ്റ വളരെയധികം സഹായിച്ചുവെന്ന് മോഹന്‍ ദത്ത അദ്ദേഹത്തിന്റെ ശവസംസ്‌കാര ചടങ്ങില്‍ പറഞ്ഞിരുന്നു. രത്തന്‍ ടാറ്റയുടെ അടുത്ത സഹായിയും ബിസിനസ് പങ്കാളിയുമായിരുന്നു ദത്തയെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്.

താന്‍ രത്തന്‍ ടാറ്റയുടെ ദത്തുപുത്രനാണെന്നാണ് ദത്ത സ്വയം കരുതുന്നതെന്നും റിപ്പോര്‍ട്ട് തുടരുന്നു. എന്നാല്‍ പുറത്തുവന്ന വില്‍പത്രത്തില്‍ ഇതേക്കുറിച്ചുള്ള പരാമര്‍ശങ്ങളൊന്നുമില്ല. രത്തന്‍ ടാറ്റ വിവാഹം കഴിക്കുകയോ ആരെയെങ്കിലും ദത്തെടുക്കുകയോ ചെയ്തിട്ടില്ലെന്നും ഔദ്യോഗിക രേഖകള്‍ തെളിയിക്കുന്നു. ദത്തയുടെ പേര് വില്‍പത്രത്തില്‍ ഉള്‍പ്പെട്ടത് നിയമപ്രശ്‌നങ്ങളിലേക്ക് വഴിവക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. രത്തന്‍ ടാറ്റയുടെ പിന്‍ഗാമിയും അര്‍ധ സഹോദരനുമായ നോയല്‍ ടാറ്റയുടെയോ അദ്ദേഹത്തിന്റെ മക്കളുടെയോ പേര് വില്‍പത്രത്തില്‍ പരാമര്‍ശിക്കാത്തതാണ് ചിലര്‍ ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ മറ്റൊരു സഹോദരനായ ജിമ്മി ടാറ്റക്ക് 50 കോടി നീക്കിവച്ചിട്ടുണ്ട്. തങ്ങള്‍ക്ക് വേണ്ടി മാറ്റിവച്ച തുക സന്നദ്ധസംഘടനകള്‍ക്ക് നല്‍കുമെന്ന് അര്‍ധ സഹോദരിമാരും അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ടാറ്റ കുടുംബത്തിന് പുറത്തുള്ള ഒരാള്‍ക്ക് ഇത്രയും സ്വത്തുക്കള്‍ എന്തിനാണ് രത്തന്‍ ടാറ്റ മാറ്റിവെച്ചതെന്നാണ് എല്ലാവര്‍ക്കും സംശയം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments