രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങളുടെ വിലകുറയാൻ സാധ്യത കൂടുന്നു. ഈ വർഷത്തെ കേന്ദ്ര ബജറ്റിൽ ലിഥിയം ബാറ്ററികളുടെ ഉത്പാദനം വർധിപ്പിക്കാനായി നികുതി ഇളവ് കുറച്ചതോടെയാണ് വാഹന വില കുറയുമെന്ന പ്രതീക്ഷ വർധിക്കുന്നത്. പ്രാദേശികമായി ബാറ്ററി നിർമാണം വിപുലപ്പെടുത്തുകയും ഇറക്കുമതി കുറക്കുകയും ലക്ഷ്യം വെച്ചാണ് നികുതിയിൽ ഇളവ് വരുത്തുന്നതെന്നാണ് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞത്.
ബാറ്ററി നിർമാണത്തിന് വേണ്ട കൊബാൾട്ട്, പഴയ ലിഥിയം അയൺ ബാറ്ററി, ലെഡ്, സിങ്ക് എന്നിവ ഉൾപ്പെടെ 12 ഉത്പന്നങ്ങളുടെ ബേസിക് കസ്റ്റംസ് ഡ്യൂട്ടിയാണ് (ബി.സി.ഡി) പുതിയ ബജറ്റിൽ ഒഴിവാക്കിയിരിക്കുന്നത്. ഇതിനു പുറമേ ഇ.വി ബാറ്ററി നിർമാണത്തിനു വേണ്ട 35ലധികം വസ്തുക്കളുടെയും മൊബൈൽ ബാറ്ററി നിർമാണത്തിന് വേണ്ട 28 വസ്തുക്കളുടെയും നികുതി ഒഴിവാക്കിയിട്ടുണ്ട്. ഈയൊരു മാറ്റം ഇന്ത്യയിലെ വാഹന നിർമാണത്തെ കൂടുതൽ മെച്ചപ്പെടുത്താനും കമ്പനികൾക്ക് സ്വന്തമായി ബാറ്ററികൾ നിർമിച്ച് വാഹന വിപണിയിൽ ഇലക്ട്രിക് വിപ്ലവം നടത്താനും സാധിക്കും. ടാറ്റ, ഓല ഇലക്ട്രിക്, റിലയൻസ് തുടങ്ങിയ കമ്പനികൾക്ക് നികുതി ഒഴിവാക്കിയത് നേരിട്ട് ഗുണം ചെയ്യും.
ഇലക്ട്രിക് വാഹനത്തിന്റെ 30 ശതമാനവും ബാറ്ററി വിലയാണ്. അതുകൊണ്ട് തന്നെ വില കുറഞ്ഞാൽ വാഹനത്തിന്റെ വിലയിലും കുറവുണ്ടാകുമെന്നാണ് പ്രതീക്ഷ. ബാറ്ററി നിർമാണത്തിൽ സ്വയംപര്യാപ്തമായാൽ ചൈന അടക്കമുള്ള രാജ്യങ്ങളെ ഇന്ത്യക്ക് ആശ്രയിക്കേണ്ടി വരില്ല. നികുതി ഇളവ് കുറച്ചതോടെ 2030 ആകുമ്പോഴേക്കും ഇന്ത്യയിൽ വാഹനങ്ങളുടെ 30 ശതമാനവും ഇലക്ട്രിക്ക് വാഹങ്ങൾ ആകുമെന്നാണ് കേന്ദ്ര സർക്കാർ പ്രതീക്ഷ.