വാഷിംഗ്ടണ്‍ : അമേരിക്കയെ ഞെട്ടിച്ച വിമാന ദുരന്തത്തില്‍ രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുന്നു. ഇപ്പോള്‍ നടക്കുന്ന എല്ലാ തിരച്ചിലും രക്ഷാപ്രവര്‍ത്തനങ്ങളും വിമാനം തകര്‍ന്നുവീണ പോട്ടോമാക് നദിയില്‍ത്തന്നെയാണെന്നും സാഹചര്യങ്ങള്‍ അപകടകരമാണെന്നും വാഷിംഗ്ടണ്‍ ഡിസി ഫയര്‍ ആന്‍ഡ് ഇഎംഎസ് മേധാവി ജോണ്‍ എ. ഡൊണലി സീനിയര്‍ അറിയിച്ചു.
തിരച്ചില്‍ പലയിടങ്ങളിലേക്കും എത്തിക്കുന്നതാണ് വെല്ലുവിളി. തിരച്ചില്‍ നടത്തുന്ന നദീ ഭാഗത്ത് ഏകദേശം 8 അടി ആഴമുണ്ട്. ഇവിടെ അതിയായ കാറ്റുമുണ്ട്. മാത്രമല്ല, തണുപ്പ് അധികമായതിനാല്‍ വെള്ളത്തില്‍ പലയിടങ്ങളിലും ഐസ് കഷണങ്ങളുണ്ട്, ഇത് അപകടകരവും അതില്‍ തിരച്ചില്‍ പ്രയാസകരവുമാണ്,” ഡൊണലി പറഞ്ഞു. വെള്ളം കലങ്ങിയിരിക്കുന്നതിനാല്‍ മുങ്ങല്‍ വിദഗ്ധര്‍ക്കും തടസ്സമുണ്ടാകുന്നുണ്ട്. അതേസമയം, രക്ഷാപ്രവര്‍ത്തനം ദിവസങ്ങള്‍ നീണ്ടുനിന്നേക്കുമെന്നും അധികൃതര്‍ സൂചിപ്പിക്കുന്നു.
വ്യാഴാഴ്ച വൈകുന്നേരത്തോടെ പ്രദേശത്ത് മഴ പ്രവചിക്കപ്പെട്ടിട്ടുണ്ട്. ഇതും വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. രാത്രി 9 മണിയോടെ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. വെള്ളിയാഴ്ച പുലര്‍ച്ചെ 1 മണിയോടെ മഴ ശക്തി പ്രാപിച്ചേക്കുമെന്നും പ്രവചനമുണ്ട്.
രക്ഷാപ്രവര്‍ത്തകര്‍ ഇതുവരെ 18 മൃതദേഹങ്ങള്‍ കണ്ടെടുത്തു. ലാന്‍ഡിങ്ങിനിടെ യാത്രാ വിമാനം സൈനിക ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ചതാണ് അപകട കാരണം. വിമാനത്തില്‍ 60 യാത്രക്കാരും 4 ക്യാബിന്‍ ക്രൂ അംഗങ്ങളും ഉണ്ടായിരുന്നതായി രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വിമാനത്തില്‍ ഇടിച്ച ബ്ലാക്ക്‌ഹോക്ക് ഹെലികോപ്റ്ററിലുണ്ടായിരുന്നത് മൂന്ന് സൈനികരായിരുന്നു. യുഎസ് സമയം രാത്രി 9.30 ഓടെ റീഗന്‍ വിമാനത്താവളത്തില്‍ ലാന്‍ഡിങ്ങിന് ശ്രമിക്കുന്നതിനിടെയാണ് യാത്രാ വിമാനം ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ചത്.
അമേരിക്കന്‍ എയര്‍ലൈന്‍സിന്റെ സിആര്‍ജെ – 700 വിമാനമാണ് അപകടത്തില്‍പ്പെട്ടത്. 375 അടി ഉയരത്തില്‍ വച്ചാണ് അപകടത്തില്‍പ്പെട്ടത്. വിമാനം പോട്ടോമാക് നദിയിലേക്ക് വീണുവെന്നാണ് സൂചന. വൈറ്റ് ഹൗസില്‍ നിന്ന് വെറും അഞ്ച് കിലോമീറ്റര്‍ അകലെയാണ് അപകടം നടന്നത്.

