ന്യൂയോർക്ക്: അനധികൃത കുടിയേറ്റക്കാരെ ഗ്വാണ്ടനാമോ തടവറയിൽ അടയ്ക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപിന്റെ നിർദേശം. ഇതിനായി കുപ്രസിദ്ധ തടവറ വിപുലീകരിക്കാൻ ട്രംപ് ഉത്തരവിട്ടു.
രേഖകളില്ലാത്ത 30,000 പേരെ അടയ്ക്കാനാണെന്നാണ് വിശദീകരണം. ഗ്വാണ്ടനാമോയെ ‘പുറത്തുകടക്കാന്‍ ബുദ്ധിമുട്ടുള്ള ഒരു സ്ഥലം’ എന്ന് വിശേഷിപ്പിച്ച ട്രംപ്, സമൂഹത്തിലെ കുടിയേറ്റ കുറ്റകൃത്യങ്ങളുടെ വിപത്ത് എന്നെന്നേക്കുമായി ഇല്ലാതാക്കുന്നതിലേക്ക് ഒരു ചുവട് വെപ്പാണിതെന്ന് അഭിപ്രായപ്പെട്ടു.
കുടിയേറ്റക്കാരെ നേരിട്ട് തന്നെ അവിടേക്ക് കൊണ്ടുപോകാൻ കഴിയുമെന്നും ഏറ്റവും ഉയർന്ന തടങ്കൽ മാനദണ്ഡങ്ങൾ തന്നെ നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കന്‍ പ്രസിഡന്റായി രണ്ടാമതും അധികാരമേറ്റ ഉടന്‍ തന്നെ അനധികൃത കുടിയേറ്റക്കാർക്കെതിരായ നീക്കം ശക്തമാക്കുമെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു.
ഭീകരവാദം അടക്കം ഗുരുതര കുറ്റകൃത്യങ്ങള്‍ ചെയ്തവരെ അടയ്ക്കുന്ന കുപ്രസിദ്ധ തടവറയാണ് ഗ്വാണ്ടനാമോ. 9/11 ആക്രമണത്തിനുശേഷം തീവ്രവാദി ബന്ധം സംശയിച്ച് പിടികൂടിയവരെ ഇവിടെ ക്രൂര പീഡനത്തിന് ഇരയാക്കിയിരുന്നു. അതേസമയം നടപടിയെ വിമർശിച്ച് ക്യൂബ രംഗത്ത് എത്തി. ട്രംപിന്റേത് അതിക്രൂര നടപടിയെന്ന് ക്യൂബൻ പ്രസിഡന്റ് മിഗുവൽ ഡയസ് കാനൽ പറഞ്ഞു.