പഞ്ചാരക്കൊല്ലിയില്‍ ചത്തനിലയില്‍ കണ്ടെത്തിയ കടുവ, രാധയെ കൊലപെടുത്തിയ നരഭോജി കടുവ തന്നെയെന്ന് സ്ഥിരീകരിച്ചു. കടുവയുടെ പോസ്റ്റ്‌മോര്‍ട്ടം നടപടികൾ പൂര്‍ത്തിയായി. കടുവയുടെ വയറ്റില്‍ രാധയുടെ വസ്ത്രത്തിന്റെയും മുടിയുടെയും ആവശിഷ്ടങ്ങൾ കണ്ടെത്തി. കടുവയുടെ ശരീരത്തില്‍ ലോഹപ്പാടുകള്‍ ഒന്നുമില്ല. വെടിയേറ്റോ ആയുധങ്ങൾ കൊണ്ടുള്ള ആക്രമണമോ അല്ല മരണ കാരണം എന്ന് ഇതിലൂടെ വ്യക്തമായിട്ടുണ്ട്. കഴുത്തില്‍ ആഴമേറിയ നാല് മുറിവുകള്‍ കണ്ടെത്തിയിട്ടുണ്ട്. ഇതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. മറ്റൊരു കടുവയുമായി ഉള്‍ക്കാട്ടില്‍ വെച്ച് നടന്ന ഏറ്റുമുട്ടലിലാണ് മുറിവുണ്ടായതെന്നാണ് സൂചന.
ഇന്ന് പുലര്‍ച്ചെ നാല് മണിക്കു ശേഷമാണ് കടുവയ്ക്ക് പരിക്കേറ്റതെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്. ആറ് മണിക്കു ശേഷമാണ് കടുവയെ ചത്തനിലയില്‍ കണ്ടെത്തിയത്. കടുവയുടെ വയറ്റില്‍ നിന്ന് വസത്രത്തിന്റേയും മുടിയുടേയും ഭാഗങ്ങളും കണ്ടെത്തിയിട്ടുണ്ട്. ആന്തരിക രക്തസ്രാവം ഉണ്ടായിട്ടില്ല. വനംവകുപ്പിന്റെ ഡാറ്റാ ബേസില്‍ ഉള്ള കടുവയല്ല പഞ്ചാരക്കൊല്ലിയിലെ നരഭോജി കടുവയെന്നും ചീഫ് വൈല്‍ഡ് വാര്‍ഡന്‍ പ്രമോദ് ജി. കൃഷ്ണന്‍ പറഞ്ഞു.
ദൗത്യസംഘമാണ് പഞ്ചാരക്കൊല്ലിയിലെ നരഭോജി കടുവയെ ഇന്ന് രാവിലെ ചത്ത നിലയില്‍ കണ്ടെത്തിയത്. രാധയെ കൊലപ്പെടുത്തിയ അതേ കടുവ തന്നെയാണെന്ന് ഇതെന്ന് ഫോറസ്റ്റ് ഓഫീസറും നേരത്തെ സ്ഥിരീകരിച്ചിരുന്നു.
ദിവസങ്ങളായി ആളെക്കൊല്ലി കടുവയുടെ പിടികൂടാനുള്ള തിരച്ചിലിലായിരുന്നു ദൗത്യസംഘം. ആളെക്കൊല്ലി കടുവയെ പിടികൂടാനായത് ആശ്വാസകരമാണെന്ന് വനം മന്ത്രി എ.കെ. ശശീന്ദ്രന്‍ പറഞ്ഞു. വനം വകുപ്പ് ഉദ്യോഗസ്ഥരെ മന്ത്രി അഭിനന്ദിച്ചു. ആര്‍ആര്‍ടി സംഘം ജീവന്‍ പോലും പണയം വെച്ചാണ് ഓപ്പറേഷന്‍ നടത്തിയതെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.