റിയാദ്: സൗദിയിൽ നിന്നുള്ള റീ എൻട്രി കാലാവധി ദീർഘിപ്പിക്കാനുള്ള ഫീസ് ഇരട്ടിയാക്കി. അവധിയിൽ നാട്ടിൽ പോയവർക്ക് റീ എൻട്രിയുടെ കാലാവധി ദീർഘിപ്പിക്കണമെങ്കിൽ ഇനി മുതൽ ഇരട്ടി ഫീസ് നൽകേണ്ടി വരും. ഒരു മാസത്തേക്ക് 100 റിയാലായിരുന്നു നിരക്ക്. ഇതാണിപ്പോൾ ഇരട്ടിയായത്.
നിലവിൽ ഒരുമാസത്തിന് 200ഉം, രണ്ട് മാസത്തേക്ക് 400ഉം , മൂന്ന് മാസത്തേക്ക് 600ഉം , നാല് മാസത്തേക്ക് 800ഉം റിയാൽ ഫീസ് നൽകണം. ഒരാഴ്ചക്ക് മുൻപാണ് പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വന്നത്. ഫീസ് വർധനയുടെ മുന്നറിയിപ്പ് നേരത്തെ തന്നെ ജവാസാത്ത് മന്ത്രാലയം പ്രഖ്യാപിച്ചിരുന്നു. സ്ഥാപനത്തിന്റെ അബ്ഷിർ വഴിയാണ് കാലാവധി വർധിപ്പിക്കുന്നതെങ്കിൽ 103 റിയാൽ സർവീസ് ചാർജ് നൽകേണ്ടി വരും. മുഖീം സിസ്റ്റം വഴിയും സേവനം ലഭ്യമാണ്. രണ്ട് വർഷം മുമ്പാണ് റീ എൻട്രി എക്‌സറ്റൻഷനുള്ള സേവനം ഓൺലൈൻ വഴി ലഭ്യമാക്കിയത്.