വാഷിംഗ്ടണ്‍: അമേരിക്കയിലെ അനധികൃത കുടിയേറ്റവുമായി ബന്ധപ്പെട്ട് ആശങ്ക ഒഴിയാതെ ഇന്ത്യ. നാടുകടത്തൽ നടപടികൾ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് വേഗത്തിലാക്കുമ്പോൾ അടിയന്തര ഇടപെടൽ വേണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് ഇന്ത്യക്കാർ. ഫെബ്രുവരി 20 മുതൽ അമേരിക്കയില്‍ സ്ഥിരതാമസക്കാരല്ലാത്തവർക്ക് ജനിച്ച കുഞ്ഞുങ്ങൾക്ക് സ്വയമേവ പൗരത്വത്തിന് അർഹതയുണ്ടായിരിക്കില്ലെന്നും അമേരിക്ക അറിയിച്ചു.
ഒന്നിനുപിറകെ ഒന്നായി ഇന്ത്യക്കാരെ ആശങ്കയിലാഴ്ത്തുന്ന നടപടികളാണ് അമേരിക്ക സ്വീകരിക്കുന്നത്. ട്രംപിന്‍റെ ഉത്തരവ് നിയമവിരുദ്ധമായി കുടിയേറിയവരെ മാത്രമല്ല, താൽക്കാലിക വീസയിൽ യുഎസിൽ ഉള്ളവരെയും ഗ്രീൻ കാർഡിനു കാത്തിരിക്കുന്നവരെയും ബാധിക്കും. താൽക്കാലിക തൊഴിൽ വീസകൾ, ആശ്രിത വീസ, പഠന വീസ, ഇന്റേൺഷിപ്, അധ്യാപന, പരിശീലന സന്ദർശക വീസ, ഹ്രസ്വകാല ബിസിനസ് അല്ലെങ്കിൽ ടൂറിസ്റ്റ് വീസ തുടങ്ങിയവ ഉപയോഗിച്ച് യുഎസിൽ കഴിയുന്നവർക്കും ഉത്തരവ് തിരിച്ചടിയാവാം.
ഫെബ്രുവരി 20 മുതൽ അമേരിക്കയില്‍ സ്ഥിരതാമസക്കാരല്ലാത്തവർക്ക് ജനിച്ച കുഞ്ഞുങ്ങൾക്ക് സ്വയമേവ പൗരത്വത്തിന് അർഹതയുണ്ടായിരിക്കില്ലെന്നും അമേരിക്ക അറിയിച്ചു. ഇതോടെ അമേരിക്കയിലെ ആശുപത്രികളില്‍ ഇന്ത്യക്കാരുടെ ക്യൂവാണ്. ഗര്‍ഭിണികളായ ഭാര്യമാരുള്ള ഇന്ത്യന്‍ പൗരന്‍മാരാണ് പ്രസവം നേരത്തെയാക്കാന്‍ ആശുപത്രികളില്‍ അപേക്ഷ നല്‍കി കാത്തിരിക്കുന്നത് നിരവധിപ്പേർ. യുഎസ് ഭരണഘടനയിലെ 14-ാം ഭേദഗതിയനുസരിച്ച്, അവിടെ ജനിക്കുന്ന ആർക്കും യുഎസ് പൗരത്വത്തിന് അവകാശമുണ്ട്.