ന്യൂഡൽഹി: പുതുതായി ചുമതല ഏറ്റെടുത്ത യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി നടത്തിയ ഉഭയകക്ഷി ചർച്ചയിൽ വിസ അനുവദിക്കുന്നതിലെ കാലതാമസം ഉന്നയിച്ച് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. ഇന്ത്യയും യുഎസും തമ്മിലെ ബന്ധത്തിലെ ശക്തമായ വിശ്വാസത്തിന് ഊന്നൽ നൽകി കൊണ്ടാണ് ചർച്ച നടന്നത്.
മാർക്കോ റൂബിയോയുമായി നടന്ന ഉഭയകക്ഷി കൂടിക്കാഴ്ച്ചയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ ദൃഢത അംഗീകരിക്കുമ്പോൾ തന്നെ യുഎസ് വിസ ലഭിക്കുന്നതിൽ ഇന്ത്യൻ പൗരന്മാർ നേരിടുന്ന ദീർഘകാല കാലതാമസത്തെക്കുറിച്ച് താൻ ആശങ്ക ഉന്നയിച്ചതായി ജയശങ്കർ വ്യക്തമാക്കി. അടിയന്തര ശ്രദ്ധ ആവശ്യമുള്ള നിർണായക വിഷയമായാണ് അദ്ദേഹം ഇതിനെ വിശേഷിപ്പിച്ചത്.
വിവിധ നിയന്ത്രണങ്ങളുടെയും പ്രക്രിയകളുടെയും കാര്യം വരുമ്പോൾ തന്നെ, വിസകളുടെ കാലതാമസത്തെക്കുറിച്ച് ഇന്ത്യയിൽ നിലനിൽക്കുന്ന വ്യാപകമായ ചില ആശങ്കകൾ ഞാൻ അവരോട് ഉന്നയിച്ചു. ആളുകൾക്ക് വിസ ലഭിക്കാൻ 400 ദിവസമെടുത്താൽ ഈ ബന്ധം നല്ല നിലയിലല്ല എന്നർത്ഥം; ജയശങ്കർ പറഞ്ഞു.
വിസ കാലതാമസം ബിസിനസുകളെയും വിനോദസഞ്ചാരത്തെയും സാരമായി ബാധിക്കുക മാത്രമല്ല, ആളുകൾ തമ്മിലുള്ള ബന്ധത്തെ തടസപ്പെടുത്തുകയും ഉഭയകക്ഷി ഇടപെടലിന്റെ മുഴുവൻ സാധ്യതകളെയും പരിമിതപ്പെടുത്തുകയും ചെയ്യുന്നുവെന്നും ജയശങ്കർ ചൂണ്ടിക്കാണിച്ചു. കാലങ്ങളായി ഇന്ത്യൻ സമൂഹം ഉന്നയിക്കുന്ന പ്രശ്‌നങ്ങളിൽ ഒന്നാണ് വിസയിലെ കാലതാമസം.
ഇന്ത്യൻ അപേക്ഷകർ നേരിടുന്ന കാര്യമായ വെല്ലുവിളികളുടെ പശ്ചാത്തലത്തിലാണ് വിസ കാലതാമസത്തെക്കുറിച്ചുള്ള ജയശങ്കറിന്റെ പരാമർശം വന്നിരിക്കുന്നത് എന്നതാണ് ശ്രദ്ധേയമായ കാര്യം. നിലവിൽ എച്ച്-1 ബി വിസകൾക്കും സന്ദർശക വിസകൾക്കും കാലതാമസം വളരെയധികം നേരിടുന്നുണ്ട്, ഇതിൽ വലിയ തോതിൽ ആശങ്ക നിലനിൽക്കുന്നുണ്ട്.
അതേസമയം, ഈ ഇനത്തിൽ 72 ശതമാനവും കൈവശം വച്ചിരിക്കുന്ന ഇന്ത്യക്കാരുടെ മേൽ ആധിപത്യം പുലർത്തുന്ന H-1ബി വിസ പ്രോഗ്രാം യുഎസിൽ അവസരങ്ങൾ തേടുന്ന വിദഗ്ധരായ പ്രൊഫഷണലുകൾക്ക് വളരെ ഗുണകരമാണ്. എന്നാൽ അപേക്ഷകർ പലപ്പോഴും ദീർഘമായ കാത്തിരിപ്പിന് വിധേയരാകേണ്ടി വരുന്നത് അവരുടെ സാധ്യതകൾ പരിമിതപ്പെടുത്തുന്നു.