ടെഹ്‌റാൻ: നിലവിലെ യുദ്ധം അവസാനിപ്പിക്കാനുള്ള ചർച്ചകൾ തുടങ്ങാൻ അമേരിക്കയ്ക്ക് മുന്നിൽ ഏഴ് നിബന്ധനകൾ വെച്ച് ഇറാൻ. ഖത്തർ വഴിയാണ് ഇറാൻ ഈ ആവശ്യങ്ങൾ അമേരിക്കയെ അറിയിച്ചത്. അമേരിക്ക ഈ ആവശ്യങ്ങൾ തള്ളിയാൽ കടുത്ത യുദ്ധത്തിന് തയ്യാറാണെന്നും ഇറാൻ മുന്നറിയിപ്പ് നൽകി. ഖത്തർ തങ്ങളുടെ നിബന്ധനകൾ അമേരിക്കയെ അറിയിച്ചിട്ടുണ്ടെന്ന് ഇറാന്റെ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി മൊഹ്‌സെൻ റെസായി അൽ ജസീറയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മറുപടിക്കായി കാത്തിരിക്കുകയാണെന്ന് മൊഹ്‌സെൻ റെസായി പറഞ്ഞു. എല്ലാ മേഖലകളിലെയും യുദ്ധം അവസാനിപ്പിക്കുക, മരവിപ്പിച്ച ഇറാന്റെ ഫണ്ടുകൾ വിട്ടുനൽകുക, നാവിക ഉപരോധം അവസാനിപ്പിക്കുക എന്നിവയാണ് ഇറാന്റെ പ്രധാന നിബന്ധനകളെന്ന് റെസായി വ്യക്തമായി.
അമേരിക്ക സ്വയം സൃഷ്ടിച്ച ഈ പ്രതിസന്ധിയിൽ നിന്ന് രക്ഷപ്പെടാനും കൂടുതൽ കുടുങ്ങാതിരിക്കാനും ആഗ്രഹിക്കുന്നുവെങ്കിൽ, ഇറാന്റെ അവകാശങ്ങളും നിബന്ധനകളും അംഗീകരിക്കുകയല്ലാതെ അവർക്ക് മറ്റ് വഴിയില്ല. ഈ നിബന്ധനകൾ അംഗീകരിക്കുന്നതാണ് യുഎസിന് നല്ലത്. ട്രംപിന്റെ ഭീഷണികൾ കൊണ്ട് ഒരു ഫലവുമുണ്ടാകില്ല. നിർണായകമായ ഒരു യുദ്ധത്തിന് ഞങ്ങൾ തയ്യാറാണ്”- റെസായി അൽ ജസീറയോട് പറഞ്ഞു. അമേരിക്കയുമായി ചർച്ചകൾ തുടങ്ങാൻ ഇറാൻ ഏഴ് നിബന്ധനകൾ പ്രഖ്യാപിച്ചിട്ടുണ്ടെന്നും ഇറാൻ്റെ നിലപാട് വ്യക്തമാണെന്നും റെസായി എക്സിലൂടെ സ്ഥിരീകരിച്ചു.

