വാഷിങ്ടൺ: യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് പലിശ നിരക്ക് വർധിപ്പിച്ചു. കേന്ദ്ര ബെഞ്ച്മാർക്ക് പലിശ നിരക്കുകളിൽ 0.25 ശതമാനം വർധിപ്പിച്ച് 3.75 ശതമാനം മുതൽ 4 ശതമാനം വരെയുള്ള പരിധിയിലാക്കി. ഫെഡറൽ റിസർവ് ചെയർമാൻ കെവിൻ വാർഷിന്റെ നേതൃത്വത്തിൽ ചേർന്ന ഫെഡറൽ ഓപ്പൺ മാർക്കറ്റ് കമ്മിറ്റി (FOMC) യുടേതാണ് തീരുമാനം. 2023 ജൂലൈയ്ക്ക് ശേഷം ഇതാദ്യമായാണ് യുഎസ് കേന്ദ്രബാങ്ക് പലിശ നിരക്ക് ഉയർത്തുന്നത്.
മിഡിൽ ഈസ്റ്റിലെ യുദ്ധവും ഉയർന്ന പണപ്പെരുപ്പവും കണക്കിലെടുത്ത് നടപടി. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിലെ നിക്ഷേപം ഉൾപ്പെടെയുള്ള സാമ്പത്തിക പ്രവർത്തനങ്ങളും വിലയിരുത്തിയ ശേഷമാണ് ഫെഡറൽ റിസർവ് പലിശനിരക്ക് സംബന്ധിച്ച തീരുമാനം എടുത്തത്. വിലക്കയറ്റം രണ്ട് ശതമാനം എന്ന ലക്ഷ്യത്തിലേക്ക് തിരിച്ചെത്തിക്കുകയാണ് ഫെഡറൽ റിസർവിൻ്റെ പ്രധാന ലക്ഷ്യം. പണപ്പെരുപ്പത്തിൽ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ലെന്നും വിലക്കയറ്റം നിയന്ത്രിക്കുന്നതിനായി കൂടുതൽ നടപടികൾ ആവശ്യമായി വന്നേക്കാമെന്നും ചെയർമാൻ കെവിൻ വാർഷ് വ്യക്തമാക്കി.
അതേസമയം പലിശ നിരക്ക് വർധിപ്പിച്ചതോടെ ജനങ്ങൾക്ക് വായ്പാ ഭാരം കൂടും. ഭവന വായ്പ, വാഹന വായ്പ, ക്രെഡിറ്റ് കാർഡ് വായ്പ തുടങ്ങിയവയുടെ പലിശയിൽ വർധനയുണ്ടാകും. പലിശ നിരക്ക് വർധിപ്പിച്ച നടപടി യുഎസ് പ്രസിഡൻ്റ് ഡോണാൾഡ് ട്രംപിന്റെ നിലപാടിന് തിരിച്ചടിയാണ്. പലിശ നിരക്കുകൾ കുറയ്ക്കുമെന്ന പ്രതീക്ഷയിൽ ട്രംപ് നിയമിച്ച പുതിയ ഫെഡ് ചെയർമാൻ കെവിൻ വാർഷിന്റെ നടപടിയാണ് വിപരീതമായത്.

