വാഷിംഗ്ടൺ : മിഡിൽ ഈസ്റ്റിലെ വിവിധ അമേരിക്കൻ സൈനിക താവളങ്ങളിൽ ഇറാൻ നടത്തിയ മിസൈൽ, ഡ്രോൺ ആക്രമണങ്ങളിൽ വൻ നാശനഷ്ടം സംഭവിച്ചതായി വ്യക്തമാക്കുന്ന നിർണ്ണായക ചിത്രങ്ങൾ പുറത്തുവന്നു. യു.എസ്. മാധ്യമമായ ‘സി.ബി.എസ്. ന്യൂസ്’ ആണ് അതീവ സുരക്ഷാ നിയന്ത്രണങ്ങൾ മറികടന്ന് സജീവ സേവനത്തിലുള്ള സൈനികർ കൈമാറിയ ഈ ചിത്രങ്ങൾ പുറത്തുവിട്ടത്. ജനങ്ങളിൽ നിന്നും മാധ്യമങ്ങളിൽ നിന്നും പെൻ്റഗൺ മറച്ചുവെച്ച വലിയ തോതിലുള്ള നാശനഷ്ടങ്ങളാണ് ഈ താവളങ്ങളിൽ ഉണ്ടായിട്ടുള്ളതെന്ന് പേര് വെളിപ്പെടുത്താത്ത ഒരു യു.എസ്. സൈനികൻ വ്യക്തമാക്കുന്നു. തങ്ങൾ മിഡിൽ ഈസ്റ്റിൽ കണ്ണടച്ച് ഇടി കൊള്ളുന്ന അവസ്ഥയിലാണെന്നും താവളങ്ങൾ സംരക്ഷിക്കപ്പെടാതെ തകരുന്നത് നോക്കിനിൽക്കാൻ മാത്രമേ സാധിക്കുന്നുള്ളൂ എന്നും സൈനികർ ആശങ്ക പങ്കുവെക്കുന്നു.
സൗദി അറേബ്യയിലെ പ്രിൻസ് സുൽത്താൻ എയർഫോഴ്സ് ബേസിൽ നിലയുറപ്പിച്ചിരുന്ന, വ്യോമ നിരീക്ഷണങ്ങൾക്ക് ഉപയോഗിക്കുന്ന അത്യാധുനിക ബോയിംഗ് ഇ-3 സെൻട്രി (Boeing E-3 Sentry) വിമാനം ആക്രമണത്തിൽ പൂർണ്ണമായി തകർന്നതായി ചിത്രങ്ങൾ വ്യക്തമാക്കുന്നു. റഡാർ ഘടിപ്പിച്ച ഈ വിമാനത്തിൻ്റെ പിൻഭാഗം കത്തിയമർന്ന് വേർപെട്ട നിലയിലാണ്. പരമ്പരാഗത ഗ്രനേഡ്, മോർട്ടാർ ആക്രമണങ്ങളെ ചെറുക്കാൻ ഉപയോഗിക്കുന്ന കനത്ത കോൺക്രീറ്റ് മതിൽ പ്രതിരോധങ്ങൾ (T-walls) ഇറാൻ്റെ ആധുനിക വ്യോമാക്രമണത്തിന് മുന്നിൽ പൂർണ്ണമായി പരാജയപ്പെട്ടതായാണ് താവളങ്ങളിലെ തകർന്ന കെട്ടിടങ്ങളുടെയും ബാരക്കുകളുടെയും ദൃശ്യങ്ങൾ നൽകുന്ന സൂചന. കുവൈറ്റിലെ പ്രധാന യു.എസ്. സൈനിക താവളമായ ക്യാമ്പ് ബ്യൂറിംഗിലും സമാനമായ രീതിയിൽ വൻ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്.
ഡിഫൻസ് ഡിപ്പാർട്ട്‌മെൻ്റിൻ്റെ ഇൻസ്പെക്ടർ ജനറൽ പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം 60 ഓളം വിമാനങ്ങൾ ഉൾപ്പെടെ ഏകദേശം 3.7 ബില്യൺ ഡോളറിൻ്റെ (ഏകദേശം 370 കോടി ഡോളർ) യു.എസ്. പ്രതിരോധ ഉപകരണങ്ങളാണ് ഈ ആക്രമണങ്ങളിൽ തകർന്നത്. കുവൈറ്റ്, ബഹ്‌റൈൻ, ഖത്തർ, യു.എ.ഇ, സൗദി അറേബ്യ, ഇറാഖ്, ഒമാൻ, ജോർദാൻ എന്നീ രാജ്യങ്ങളിലെ താവളങ്ങളിൽ ഇറാൻ്റെ ആക്രമണം ഉണ്ടായതായി യു.എസ്. സെൻട്രൽ കമാൻഡ് യു.എസ്. കോൺഗ്രസിനെ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. ആറ് യു.എസ്. സൈനികരുടെ മരണത്തിനിടയാക്കിയ കുവൈറ്റിലെ പോർട്ട് ഓഫ് ഷുഐബ ആക്രമണത്തിന് ശേഷവും താവളങ്ങൾക്ക് നേരെയുള്ള ആക്രമണം തുടരുകയാണെങ്കിലും, പുറത്തുവന്ന പുതിയ ചിത്രങ്ങളെയും നാശനഷ്ടങ്ങളെയും കുറിച്ച് ഔദ്യോഗികമായി പ്രതികരിക്കാൻ പെൻ്റഗൺ ഇതുവരെ തയ്യാറായിട്ടില്ല.

