Sunday, September 13, 2026
HomeNewsഇറാൻ നിലപാട് മയപ്പെടുത്തിയോ?, പിന്നിൽ മോദിയോ? : ബ്രിക്സ് ഉച്ചകോടി നിർണായകം

ഇറാൻ നിലപാട് മയപ്പെടുത്തിയോ?, പിന്നിൽ മോദിയോ? : ബ്രിക്സ് ഉച്ചകോടി നിർണായകം

ദില്ലി : ബ്രിക്സ് ഉച്ചകോടിയുടെ പ്രഖ്യാപനത്തിൽ സമവായം സാധ്യമാക്കുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇടപെടൽ നിർണായകമായെന്ന് റിപ്പോർട്ടുകൾ. ഇറാൻ പ്രസിഡന്റുമായി നരേന്ദ്ര മോദി നടത്തിയ ചർച്ചകൾക്ക് പിന്നാലെയാണ് പ്രഖ്യാപനവുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കപ്പെട്ടത്. യുഎസ്-ഇസ്രായേൽ ആക്രമണം പ്രഖ്യാപനത്തിൽ വ്യക്തമായി രേഖപ്പെടുത്തണമെന്ന ഇറാന്റെ നിലപാട് പിന്നീട് മയപ്പെടുത്തിയതായാണ് വിവരം.

അമേരിക്കയ്ക്കും പാശ്ചാത്യ രാജ്യങ്ങൾക്കുമെതിരെ കടുത്ത നിലപാട് സ്വീകരിക്കണമെന്ന ആവശ്യവും ബ്രിക്സ് പ്രഖ്യാപനത്തിൽ നിന്ന് ഒഴിവാക്കി. ആഗോളതലത്തിൽ പുതിയ രണ്ട് ചേരികൾ സൃഷ്ടിക്കുകയല്ല, നിലവിലെ ആഗോളക്രമത്തിൽ ആവശ്യമായ പരിഷ്കാരങ്ങൾ കൊണ്ടുവരികയാണ് വേണ്ടതെന്ന നിലപാടാണ് ഇന്ത്യ സ്വീകരിച്ചത്. ഇതിന്റെ ഭാഗമായാണ് ബ്രിക്സ് കറൻസിയെക്കുറിച്ചുള്ള പരാമർശം പ്രഖ്യാപനത്തിൽ ഉൾപ്പെടുത്താതിരുന്നതെന്നും വിലയിരുത്തപ്പെടുന്നു.

അതേസമയം, ഇന്ത്യ-ചൈന ബന്ധത്തിലും നിർണായകമായ നിലപാടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിച്ചതെന്ന് ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇന്ത്യയും ചൈനയും പരസ്പരം എതിരാളികളല്ലെന്നും പങ്കാളികളാണെന്നും മോദി നിലപാട് വ്യക്തമാക്കിയതായി ചൈനീസ് മാധ്യമങ്ങൾ പറയുന്നു.ഇന്ത്യൻ മണ്ണ് ചൈനയ്ക്കെതിരായ നീക്കങ്ങൾക്ക് ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന് മോദി ഉറപ്പുനൽകിയതായും ചൈനീസ് ഭാഗം അവകാശപ്പെട്ടു. അതിർത്തി തർക്കം പരിഹരിക്കാൻ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്ന നിലപാട് ചൈനീസ് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ വാർത്താക്കുറിപ്പിലും വ്യക്തമാക്കിയതായി റിപ്പോർട്ടുകളുണ്ട്. ചൈനയുമായുള്ള ബന്ധത്തെ മറ്റേതെങ്കിലും രാജ്യവുമായുള്ള ഇന്ത്യയുടെ ബന്ധം ബാധിക്കില്ലെന്ന് ഇന്ത്യ ഉറപ്പുനൽകിയതായും ചൈനീസ് വിദേശകാര്യ മന്ത്രാലയത്തെ ഉദ്ധരിച്ച് റിപ്പോർട്ടുകൾ പറയുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments