വാഷിംഗ്ടൺ : നവംബറിൽ നടക്കാനിരിക്കുന്ന യു.എസ് ഇടക്കാല തിരഞ്ഞെടുപ്പ് കഴിഞ്ഞയുടൻ ഇറാനുമായുള്ള യുദ്ധം അവസാനിക്കുമെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. യു.എസിൻ്റെ ശക്തമായ സാമ്പത്തിക ഉപരോധങ്ങൾക്ക് മുന്നിൽ ഇറാന് ഇനി കൂടുതൽ കാലം പിടിച്ചുനിൽക്കാൻ കഴിയില്ലെന്നും ട്രംപ് വ്യക്തമാക്കി. ഡാളസിലെ റിപ്പബ്ലിക്കൻ നാഷണൽ കൺവെൻഷനിലേക്ക് തിരിക്കുന്നതിന് മുൻപ് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യു.എസ് തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാൻ ഇറാൻ തീവ്രമായി ശ്രമിക്കുകയാണെന്ന് ട്രംപ് ആരോപിച്ചു. തിരഞ്ഞെടുപ്പ് കഴിയുന്നതോടെ അവരുടെ ഭാഗത്തുനിന്നുള്ള സമ്മർദ്ദം അവസാനിക്കുമെന്നാണ് കരുതുന്നത്. നയതന്ത്ര ചർച്ചകൾക്ക് നേരിയ സാധ്യതയുണ്ടെങ്കിലും നിലവിൽ അമേരിക്ക അതിന് മുൻകൈ എടുക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഏഴാം മാസത്തിലേക്ക് കടന്ന ഇറാൻ യുദ്ധം അമേരിക്കയിൽ ട്രംപിൻ്റെ ജനപ്രീതിക്ക് കടുത്ത തിരിച്ചടിയായിട്ടുണ്ട്. യുദ്ധവും ഇതേത്തുടർന്നുണ്ടായ കടുത്ത ജീവിതച്ചെലവും വോട്ടർമാരിൽ വലിയ അതൃപ്തിയാണ് ഉണ്ടാക്കിയിരിക്കുന്നത്. ഇതിൻ്റെ പ്രതിഫലനമെന്നോണം ട്രംപിൻ്റെ അപ്രൂവൽ റേറ്റിങ് റെക്കോർഡ് തകർച്ചയിലാണ്. നവംബർ 3-ന് നടക്കാനിരിക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പ് ട്രംപ് ഭരണകൂടത്തിൻ്റെ വിലയിരുത്തലായി മാറുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്. എന്നാൽ യുദ്ധം അവസാനിക്കുന്നതോടെ രാജ്യത്തെ എണ്ണവില സാധാരണ നിലയിലാകുമെന്ന പ്രതീക്ഷയും ട്രംപ് പങ്കുവെച്ചു.
അതേസമയം, മേഖലയിൽ യുദ്ധം കടുത്ത ആശങ്ക ഉയർത്തുകയാണ്. അഞ്ച് ഇറാനിയൻ എണ്ണക്കപ്പലുകൾ യു.എസ് സൈന്യം മുക്കിയതിന് പകരമായി, ഹോർമുസ് കടലിടുക്കിന് സമീപം പത്ത് കപ്പലുകൾ തങ്ങൾ ആക്രമിച്ചതായി ഇറാൻ വ്യക്തമാക്കി. ഇരുരാജ്യങ്ങളും തമ്മിലുള്ള പോരാട്ടം ശക്തമായതോടെ ആഗോള വിപണിയിൽ എണ്ണവില കുതിച്ചുയരുകയാണ്. ജൂലൈക്ക് ശേഷം ആദ്യമായി അന്താരാഷ്ട്ര വിപണിയിൽ ബ്രെൻ്റ് ക്രൂഡ് ഓയിൽ വില ബാരലിന് 100 ഡോളർ കടന്നു.

