വാഷിംഗ്ടൺ / ടെഹ്‌റാൻ: പേർഷ്യൻ ഉൾക്കടലിലെ ഹോർമുസ് കടലിടുക്കിന്റെ പ്രവേശന കവാടത്തിൽ വെച്ച് അമേരിക്കയുടെ അത്യാധുനിക ആളില്ലാ അന്തർവാഹിനി പിടിച്ചെടുത്തതായി ഇറാൻ വിപ്ലവ ഗാർഡ് (IRGC) അവകാശപ്പെട്ടു. ഏറ്റവും പുതിയ സാങ്കേതികവിദ്യകൾ അടങ്ങിയ യു.എസ് അണ്ടർവാട്ടർ ഡ്രോണാണ് തങ്ങളുടെ നാവികസേന കുടുക്കിയതെന്ന് ഇറാൻ ഔദ്യോഗിക മാധ്യമങ്ങൾ വ്യക്തമാക്കി.കാലിഫോർണിയൻ പ്രതിരോധ കമ്പനിയായ ‘ആൻഡൂറിൽ’ വികസിപ്പിച്ച Dive-LD എന്ന മോഡൽ ആളില്ലാ അന്തർവാഹിനിയാണ് പിടിച്ചെടുത്തത്. 19 അടി (5.8 മീറ്റർ) നീളമുള്ള ഈ ഡ്രോണിന് 10 ദിവസം വരെ തുടർച്ചയായി പ്രവർത്തിക്കാനും കടലിൽ 6,000 മീറ്റർ വരെ ആഴത്തിൽ ഇറങ്ങാനും കഴിയും.
കടലിനടിയിലെ വിവരശേഖരണം, മൈൻ പ്രതിരോധ പ്രവർത്തനങ്ങൾ, കേബിളുകളുടെയും പൈപ്പ് ലൈനുകളുടെയും പരിശോധന എന്നിവയ്ക്കാണ് ഇത് പ്രധാനമായും ഉപയോഗിക്കുന്നത്.
അതേസമയം, വാർത്തയോട് പ്രതികരിച്ച അമേരിക്കൻ പ്രതിരോധ ആസ്ഥാനമായ പെന്റഗൺ, ഡ്രോൺ പിടിച്ചെടുത്ത വിഷയം സ്ഥിരീകരിച്ചെങ്കിലും ഇറാനിന്റെ അവകാശവാദങ്ങൾ തള്ളി. സാങ്കേതിക തകരാറ് മൂലം വഴിതെറ്റിയ ഒരു പഴയ മോഡൽ ഡ്രോണാണ് ഇതെന്നും, ഇതിൽ രഹസ്യ സ്വഭാവമുള്ള സോണാർ, റഡാർ സാങ്കേതികവിദ്യകളോ സുപ്രധാന വിവരങ്ങളോ ഉണ്ടായിരുന്നില്ലെന്നും യു.എസ് വക്താവ് വ്യക്തമാക്കി.
അപകടസാധ്യതയേറിയ മേഖലകളിൽ ഉപയോഗിക്കാൻ നിർമ്മിച്ച ഇത്തരം സംവിധാനങ്ങൾ ദൗത്യങ്ങൾക്കിടയിൽ നഷ്ടപ്പെടാനുള്ള സാധ്യത മുൻകൂട്ടി കണ്ടിട്ടുള്ളതാണെന്ന് നിർമ്മാണ കമ്പനിയായ ആൻഡൂറിലും പ്രതികരിച്ചു. ഏകദേശം 2.5 മില്യൺ ഡോളർ (ഏകദേശം 21 കോടി രൂപ) വിലമതിക്കുന്നതാണ് ഈ ഡ്രോൺ.

