വാഷിംഗ്ടൺ : യു.എസ്-ഇസ്രായേൽ ഒപ്പം ഇറാനുമായുള്ള സംഘർഷം രൂക്ഷമായി തുടരുന്നതിനിടയിൽ, അമേരിക്കയിൽ ഡീസൽ വില എക്കാലത്തെയും ഉയർന്ന നിരക്കിലെത്തി. ഇന്ധനവില വർദ്ധനവ് സാധാരണക്കാരായ അമേരിക്കക്കാരുടെ നിത്യജീവിത ചെലവുകളെയും സാരമായി ബാധിച്ചു തുടങ്ങി.
ട്രക്കുകൾ, ട്രെയിനുകൾ, ബോട്ടുകൾ, ബസുകൾ, കാർഷിക-നിർമ്മാണ ആവശ്യങ്ങൾക്കുള്ള വാഹനങ്ങൾ തുടങ്ങിയ വാണിജ്യ വാഹനങ്ങളിലാണ് യു.എസിൽ പ്രധാനമായും ഡീസൽ ഉപയോഗിക്കുന്നത്. അമേരിക്കൻ ഓട്ടോമൊബൈൽ അസോസിയേഷന്റെ (AAA) കണക്കുകൾ പ്രകാരം, ഒരു ഗാലൻ ഡീസലിന്റെ ശരാശരി വില 5.85 ഡോളറായി ഉയർന്നു. മുൻവർഷം ഇതേ സമയത്ത് ഇത് 3.71 ഡോളറായിരുന്നു. റഷ്യ-യുക്രെയ്ൻ അധിനിവേശ സമയത്ത് രേഖപ്പെടുത്തിയ ഉയർന്ന നിരക്കിനെയും മറികടന്നാണ് ഇത്തവണത്തെ കുതിച്ചുകയറ്റം.
ഫെബ്രുവരി അവസാനത്തോടെ ആരംഭിച്ച ഇറാൻ സംഘർഷത്തെ തുടർന്ന് ആഗോളതലത്തിൽ ക്രൂഡോയിൽ വിതരണം തടസ്സപ്പെട്ടതാണ് വിലക്കയറ്റത്തിന് പ്രധാന കാരണം. ലോകത്തെ അഞ്ചിലൊന്ന് എണ്ണ വിതരണം നടക്കുന്ന ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചതാണ് വിപണിയെ പ്രതികൂലമായി ബാധിച്ചത്.ഇന്ധനവില വർദ്ധനവിന് പരിഹാരമായി, വെനസ്വേലയുമായി പുതിയ എണ്ണ കരാറിൽ ഏർപ്പെട്ട് വില ഗണ്യമായി കുറയ്ക്കുമെന്ന് യു.എസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് ഉറപ്പുനൽകിയിട്ടുണ്ട്. 17 തന്ത്രപ്രധാനമായ എണ്ണപ്പാടങ്ങൾ വികസിപ്പിക്കുന്നതിനും യു.എസ് കമ്പനികളുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനുമുള്ള കരാറുകളിലാണ് ഇരുരാജ്യങ്ങളും ഒപ്പുവെച്ചിട്ടുള്ളത്.
എന്നാൽ, നവംബറിൽ നടക്കാനിരിക്കുന്ന നിർണ്ണായകമായ മിഡ് ടേം തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇന്ധനവിലയിലുണ്ടായ ഈ വൻ കുതിച്ചുചാട്ടം യു.എസ് വോട്ടർമാർക്കിടയിൽ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. റോയിട്ടേഴ്സ്/ഇപ്സോസ് സർവേ പ്രകാരം പ്രസിഡന്റ് ട്രംപിന്റെ അംഗീകാര നിരക്ക് (Approval Rating) 33 ശതമാനമായി ഇടിഞ്ഞു. നിലവിലെ യുദ്ധത്തോടും സംഘർഷങ്ങളോടും 31 ശതമാനം ജനങ്ങൾ മാത്രമാണ് അനുകൂലമായി പ്രതികരിച്ചത്.
ഡീസലിനൊപ്പം പെട്രോൾ വിലയും എക്കാലത്തെയും ഉയർന്ന നിരക്കിലാണ്. നിലവിൽ ഒരു ഗാലൻ പെട്രോളിന് ശരാശരി 4.15 ഡോളറാണ് യു.എസിലെ വില. വാഷിംഗ്ടൺ ഉൾപ്പെടെയുള്ള പടിഞ്ഞാറൻ സംസ്ഥാനങ്ങളിലാണ് വിലക്കയറ്റം ഏറ്റവും രൂക്ഷമായി ബാധിച്ചിരിക്കുന്നത്.

