Saturday, September 5, 2026
HomeNewsഎയർ ഇന്ത്യ വിമാനത്തിൽ പറക്കലിനിടെ ഉണ്ടായ സാങ്കേതിക തകരാർ: ക്യാപ്റ്റൻ ലഹരിമരുന്ന് ഉപയോഗിച്ചിരുന്നതായി പരിശോധനയിൽ തെളിഞ്ഞു

എയർ ഇന്ത്യ വിമാനത്തിൽ പറക്കലിനിടെ ഉണ്ടായ സാങ്കേതിക തകരാർ: ക്യാപ്റ്റൻ ലഹരിമരുന്ന് ഉപയോഗിച്ചിരുന്നതായി പരിശോധനയിൽ തെളിഞ്ഞു

ന്യൂഡൽഹി : ഫൂക്കറ്റിൽ നിന്ന് ഡൽഹിയിലേക്ക് സർവീസ് നടത്തിയ എയർ ഇന്ത്യ വിമാനത്തിൽ പറക്കലിനിടെ ഉണ്ടായ സാങ്കേതിക തകരാറിനെക്കുറിച്ച് എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (എ.എ.ഐ.ബി.) പുറത്തുവിട്ട പ്രാഥമിക റിപ്പോർട്ടിൽ ഗുരുതര വിവരങ്ങൾ. വിമാനത്തിൻ്റെ പ്രധാന ക്യാപ്റ്റൻ ലഹരിമരുന്ന് ഉപയോഗിച്ചിരുന്നതായി പരിശോധനയിൽ തെളിഞ്ഞു. സംഭവത്തിൽ അടിയന്തര നടപടി സ്വീകരിക്കാൻ സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ് ജനറലിനോട് (DGCA) എ.എ.ഐ.ബി. ശുപാർശ ചെയ്തു.

ആഗസ്റ്റ് 4-നാണ് 137 യാത്രക്കാരുമായി എഐ 2379 വിമാനം അപകടത്തിൽപ്പെട്ടത്. ആകാശത്തുവെച്ച് വിമാനത്തിന്റെ മൂന്ന് ഹൈഡ്രോളിക് സിസ്റ്റങ്ങളിലെയും മർദ്ദം ഒരേസമയം നഷ്ടപ്പെടുകയായിരുന്നു. തുടർന്ന് ഓട്ടോപൈലറ്റ് സംവിധാനം വിച്ഛേദിക്കപ്പെടുകയും വിമാനം പെട്ടെന്ന് 372 അടി ഉയർന്ന ശേഷം 292 അടി താഴേക്ക് പതിക്കുകയും ചെയ്തു.

പെട്ടെന്നുണ്ടായ ഈ കുലുക്കത്തിൽ സീറ്റ് ബെൽറ്റ് ധരിക്കാതിരുന്ന 20 യാത്രക്കാർക്കും 4 ക്യാബിൻ ക്രൂ അംഗങ്ങൾക്കും പരിക്കേറ്റു. വിമാനം ഡൽഹിയിൽ സുരക്ഷിതമായി ലാൻഡ് ചെയ്ത ശേഷം പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. ഇതിൽ നാല് പേരുടെ പരിക്ക് ഗുരുതരമാണ്.പരിശോധനയിൽ ക്യാപ്റ്റന്റെ രക്തസാമ്പിളിൽ ലഹരിമരുന്നിന്റെ സാന്നിധ്യം സ്ഥിരീകരിച്ചെങ്കിലും, വിമാനത്തിലുണ്ടായ സാങ്കേതിക തകരാറിന് പിന്നിൽ പൈലറ്റിന്റെ ലഹരി ഉപയോഗമാണോ എന്ന് റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടില്ല. വിമാനത്തിന്റെ കോക്ക്പിറ്റ് വോയിസ് റെക്കോർഡറും ഫ്ലൈറ്റ് ഡാറ്റാ റെക്കോർഡറും ശേഖരിച്ച് കൂടുതൽ വിശദമായ അന്വേഷണം നടന്നു വരികയാണെന്ന് അധികൃതർ അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments