Wednesday, September 2, 2026
HomeNewsയുക്രെയിനിൽ റഷ്യൻ വ്യോമാക്രമണം ശക്തം: ഇന്ത്യൻ പൗരൻ ഉൾപ്പെടെ 12 പേർ കൊല്ലപ്പെട്ടു

യുക്രെയിനിൽ റഷ്യൻ വ്യോമാക്രമണം ശക്തം: ഇന്ത്യൻ പൗരൻ ഉൾപ്പെടെ 12 പേർ കൊല്ലപ്പെട്ടു

കീവ് : യുക്രെയ്ൻ തലസ്ഥാനമായ കീവിലും സമീപ പ്രദേശങ്ങളിലും റഷ്യ നടത്തിയ ശക്തമായ വ്യോമാക്രമണത്തിൽ ഒരു ഇന്ത്യൻ പൗരൻ ഉൾപ്പെടെ 12 പേർ കൊല്ലപ്പെട്ടു. യുദ്ധം വീണ്ടും തീക്ഷ്ണമാകുന്നതിന്റെ സൂചന നൽകി, തുടർച്ചയായ ആറാം ദിവസമാണ് റഷ്യ യുക്രെയ്ൻ തലസ്ഥാന നഗരത്തെ ലക്ഷ്യമിട്ട് ആക്രമണം നടത്തുന്നത്. ആക്രമണത്തിൽ ഡസൻ കണക്കിന് ആളുകൾക്ക് പരിക്കേറ്റിട്ടുണ്ടെന്നും റസിഡൻഷ്യൽ കെട്ടിടങ്ങൾക്കും സിവിലിയൻ അടിസ്ഥാന സൗകര്യങ്ങൾക്കും വലിയ നാശനഷ്ടമുണ്ടായതായും യുക്രെയ്ൻ പ്രസിഡൻ്റ് വൊളോഡിമിർ സെലെൻസ്കി വ്യക്തമാക്കി.

രാത്രിയിലുടനീളം മിസൈലുകളും അത്യാധുനിക ജെറ്റ് ഡ്രോണുകളും ഉപയോഗിച്ചായിരുന്നു റഷ്യയുടെ ആക്രമണം. കീവിലും സമീപ നഗരമായ ബോറിസ്പിലിലും വൻ സ്ഫോടനങ്ങളാണ് റിപ്പോർട്ട് ചെയ്തത്. മിസൈൽ അവശിഷ്ടങ്ങൾ പതിച്ചും നേരിട്ടുള്ള ആഘാതത്തിലും അപ്പാർട്ട്മെൻ്റുകൾക്കും വാണിജ്യ സ്ഥാപനങ്ങൾക്കും തീപിടിക്കുകയും കെട്ടിടങ്ങൾ തകരുകയും ചെയ്തു.“ആകെ 12 പേർക്ക് ജീവൻ നഷ്ടമായി, ഇതിൽ ഒരു ഇന്ത്യൻ പൗരനും ഉൾപ്പെടുന്നു. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട എല്ലാവരെയും ഞാൻ അനുശോചനം അറിയിക്കുന്നു,” സെലെൻസ്കി എക്സിൽ കുറിച്ചു.

പരമാവധി ജീവഹാനിയും നാശനഷ്ടവും വരുത്തുക എന്ന ലക്ഷ്യത്തോടെയാണ് റഷ്യ ആക്രമണങ്ങൾ ആസൂത്രണം ചെയ്യുന്നതെന്നും, വ്യോമ പ്രതിരോധ സംവിധാനങ്ങളുടെ കുറവാണ് തിരിച്ചടിയാകുന്നതെന്നും അദ്ദേഹം ആരോപിച്ചു.

കഴിഞ്ഞ നാല് ദിവസത്തിനിടെ റഷ്യ 1,500 ഓളം ഡ്രോണുകളാണ് യുക്രെയ്ന് നേരെ പ്രയോഗിച്ചത്. ഊർജ്ജ നിലയങ്ങൾ, ഗതാഗത സംവിധാനങ്ങൾ, അതിർത്തി ഇൻഫ്രാസ്ട്രക്ചറുകൾ എന്നിവ ലക്ഷ്യമിട്ടാണ് നിലവിൽ റഷ്യൻ നീക്കം. ചൊവ്വാഴ്ചയുണ്ടായ ആക്രമണത്തെത്തുടർന്ന് ഡാന്യൂബ് നദിക്ക് കുറുകെയുള്ള ഓർലിവ്കയിലെ റൊമാനിയൻ അതിർത്തി പാതയിലെ ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments