കലിഫോര്‍ണിയയില്‍ കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ ശ്രമം തുടങ്ങി. തൃശൂര്‍ സ്വദേശിനി അഞ്ജനയുടെ ബന്ധുക്കളുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി സംസാരിച്ചു. രണ്ടുദിവസത്തിനകം മൃതദേഹം യുഎസ് പൊലീസ് ബന്ധുക്കള്‍ക്ക് കൈമാറിയേക്കുമെന്നും തുടര്‍ന്ന് നാട്ടിലെത്തിക്കാന്‍ നടപടി സ്വീകരിക്കുമെന്നും സുരേഷ് ഗോപി അറിയിച്ചു. കൊലപാതകമെന്നത് സ്ഥിരീകരിച്ചിട്ടുണ്ടെന്നും കാരണമെന്തെന്ന് യു.എസ് പൊലീസാണ് പറയേണ്ടതെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി വി.ഡി.സതീശനും അഞ്ജനയുടെ കുടുംബത്തെ വിളിച്ചതായാണ് വിവരം.
‘അമേരിക്കയിലെ നിയമ നടപടികളും പൊലീസിന്‍റെ എൻഒസി ലഭിക്കലും അത്യാവശ്യമാണ്. അതിനുശേഷം മാത്രമേ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകുകയുള്ളൂ. അവിടെ നിലവിൽ ഞായറാഴ്ച രാത്രിയായതിനാൽ തിങ്കൾ, ചൊവ്വ ദിവസങ്ങളിലായി ഓട്ടോപ്സി പൂർത്തിയാകുമെന്നാണ് കരുതുന്നത്. ചൊവ്വാഴ്ചയോടെ ബോഡി കോൺസുലേറ്റിന്‍റെ നിർദ്ദേശപ്രകാരം ബന്ധുക്കള്‍ക്ക് കൈമാറാൻ സാധിക്കും. ഓട്ടോപ്സിക്ക് ശേഷം പേപ്പർ വർക്കുകളും കാർഗോ സ്പേസും മുൻകൂട്ടി ഉറപ്പാക്കി എത്രയും വേഗം നാട്ടിലേക്ക് അയക്കാനുള്ള ക്രമീകരണങ്ങൾ ഇന്ത്യൻ കോൺസുലേറ്റ് നടത്തുന്നുണ്ട്. കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ചുള്ള ഔദ്യോഗിക വിവരങ്ങൾ അമേരിക്കൻ പൊലീസ് വ്യക്തമാക്കിയ ശേഷം മാത്രമേ പുറത്തുവിടാൻ സാധിക്കൂ ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുത്’– സുരേഷ് ഗോപി പറഞ്ഞു.

