ന്യൂയോർക്ക് : കാലിഫോർണിയയിൽ രണ്ട് മലയാളി യുവതികൾ കൊല്ലപ്പെട്ടു. തൃശൂർ സ്വദേശിനിയായ അഞ്ജന (35), തിരുവനന്തപുരം സ്വദേശിനിയായ ആൻ എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ സുഹൃത്തായ മൂവാറ്റുപുഴ സ്വദേശിനി അനില(32)യെ പൊലീസ് കസ്റ്റഡിയിലെടുത്തതായി കാലിഫോർണിയ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
കാലിഫോർണിയയിലെ മിൽപിറ്റാസ് മേഖലയിലാണ് സംഭവം നടന്നത്. മിൽപിറ്റാസിലെ മിൽ ക്രീക് അപ്പാർട്ട്‌മെന്റ് വളപ്പിൽ അഞ്ജനയെ വിളിച്ചുവരുത്തിയ ശേഷം അനില തന്റെ ബ്ലൂ എസ്.യു.വി. കാർ ഇടിച്ചുകയറ്റുകയായിരുന്നു. അഞ്ജന സംഭവസ്ഥലത്തുതന്നെ ദാരുണമായി കൊല്ലപ്പെട്ടു.
അഞ്ജന കൊല്ലപ്പെട്ടതറിഞ്ഞ് ആനിന്റെ ഭർത്താവ് ജേക്കബ് ഫ്‌ളാറ്റിലെത്തി നോക്കുമ്പോഴാണ് കുത്തേറ്റ് ചോരവാർന്ന് ആൻ മരിച്ചുകിടക്കുന്നത് കാണുന്നത്. ആദ്യം ആനിനെ കൊലപ്പെടുത്തിയ ശേഷം അഞ്ജനയെ പുറത്തേക്ക് കാറിടിപ്പിച്ചതാകാം എന്ന വിവരമാണ് അഞ്ജനയുടെ ബന്ധുക്കൾക്കു ലഭിച്ചത്.

