കാഠ്മണ്ഡു: നേപ്പാളിലും ചൈനയിലെ തിബറ്റൻ മേഖലയിലുമുണ്ടായ അതിശക്തമായ മിന്നൽ പ്രളയത്തിൽ മരണസംഖ്യ ഉയരുന്നു. ദുരന്തത്തിൽ ഇതുവരെ 750-ലധികം പേർ മരണപ്പെട്ടതായാണ് ഔദ്യോഗിക കണക്കുകൾ. നേപ്പാളിൽ മാത്രം മരണസംഖ്യ 734 ആയി ഉയർന്നതായി രാജ്യത്തെ ദുരന്ത നിവാരണ ഏജൻസി സ്ഥിരീകരിച്ചു. ചൈനീസ് ഔദ്യോഗിക മാധ്യമങ്ങളുടെ റിപ്പോർട്ട് പ്രകാരം തിബറ്റിൽ 16 പേരാണ് മരിച്ചത്.
നേപ്പാൾ-ടിബറ്റ് അതിർത്തി മേഖലകളിൽ രക്ഷാപ്രവർത്തനം യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുകയാണ്. നേപ്പാളിൽ 2,400-ലധികം ആളുകളെയും തിബറ്റിൽ 546 പേരെയും ഇനിയും കണ്ടെത്താനായിട്ടില്ല. കാണാതായവരിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള 320 വിദേശ പൗരന്മാരും ഉൾപ്പെട്ടിട്ടുണ്ടെന്ന് നേപ്പാൾ ടൂറിസം ബോർഡ് അറിയിച്ചു. ഇത് ആശങ്ക ഇരട്ടിയാക്കുന്നുണ്ട്. ചൈനീസ് അധികൃതർ പ്രദേശത്തെ വിവരങ്ങൾ കർശനമായി നിയന്ത്രിക്കുന്നതിനാൽ തിബറ്റിലുണ്ടായ ദുരന്തത്തിൻ്റെ യഥാർത്ഥ വ്യാപ്തിയും നാശനഷ്ടങ്ങളും കൃത്യമായി വിലയിരുത്താൻ അന്താരാഷ്ട്ര മാധ്യമങ്ങൾക്ക് സാധിക്കുന്നില്ല.
പ്രളയത്തെത്തുടർന്ന് പ്രദേശത്ത് പുതുതായി രൂപപ്പെട്ട തടാകം കവിഞ്ഞൊഴുകി കൂടുതൽ അപകടമുണ്ടാക്കുമെന്ന ഭീതി നിലനിന്നിരുന്നു. എന്നാൽ നിലവിൽ തടാകത്തിലെ ജലനിരപ്പ് താഴ്ന്നുതുടങ്ങിയത് വലിയൊരു ദുരന്ത ഭീഷണി ഒഴിവാക്കിയതായി ചൈനീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
അതേസമയം, വടക്കൻ നേപ്പാളിലെ ഹൈഡ്രോപവർ ടണലുകളിൽ (വൈദ്യുത പദ്ധതിയുടെ തുരങ്കങ്ങൾ) നിരവധി ആളുകൾ ഇപ്പോഴും കുടുങ്ങിക്കിടക്കുകയാണ്. ടണലുകൾക്കുള്ളിൽ കട്ടിയുള്ള ചെളി നിറഞ്ഞത് രക്ഷാപ്രവർത്തകർക്ക് ഉള്ളിലേക്ക് പ്രവേശിക്കുന്നതിന് വലിയ തടസ്സമാകുന്നുണ്ട്. ഇതിനിടെ, തിങ്കളാഴ്ച വരെയെങ്കിലും കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം. ഇത് നിലവിൽ ദുഷ്കരമായ രക്ഷാപ്രവർത്തനത്തെ കൂടുതൽ പ്രതിസന്ധിയിലാക്കും.

