തൃശൂർ: പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പ് ബ്രൂണെയിൽ എന്ന അഭ്യൂഹത്തിൽ വമ്പൻ ട്വിസ്റ്റ്. സുകുമാരക്കുറുപ്പാണെന്ന അവകാശവാദത്തോടെ പുറത്ത് വന്ന ചിത്രങ്ങൾ തൃശൂർ സ്വദേശി ദാമോദര മേനോന്റെത് എന്ന് ബന്ധുക്കൾ. ദാമോദര മേനോൻ നാൽപ്പത് വർഷമായി മലേഷ്യയിൽ എന്ന് സഹോദരൻ കരുണാകര മേനോൻ പറഞ്ഞു. സുകുമാരക്കുറുപ്പ് ബ്രൂണെയിൽ ഉണ്ടെന്ന വാർത്തകൾ കഴിഞ്ഞദിവസമാണ് പുറത്തുവന്നത്. ഇതിനുപിന്നാലെ അഭ്യൂഹങ്ങളിൽ വ്യക്തത വരുത്താൻ പ്രചാരണത്തിൽ പരിശോധന നടത്താൻ കേരള പൊലീസ് തീരുമാനിച്ചിരുന്നു. വാർത്തകളിൽ കാണുന്നത് സുകുമാരക്കുറുപ്പ് ആണെന്നതിന് സ്ഥിരീകണമില്ലെന്നും ഇന്റർപോളിന് കത്ത് നൽകുമെന്നും പൊലീസ് അറിയിച്ചിരുന്നു.
പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിനായുള്ള അന്വേഷണം കേരള പൊലീസ് അവസാനിപ്പിക്കുന്നുവെന്ന വാർത്തകൾക്കിടെയാണ് സുകുമാരക്കുറുപ്പ് ബ്രൂണെയിലെന്ന വാർത്തകൾ പുറത്തുവന്നത്. കുറുപ്പ് ജീവിച്ചിരിപ്പില്ലെന്നും, ഹൃദ്രോഗത്തെ തുടര്‍ന്ന് വര്‍ഷങ്ങള്‍ക്കു മുന്‍പ് മരിച്ചിരിക്കാമെന്നുമായിരുന്നു ക്രൈം ബ്രാഞ്ചിന്റെ നിഗമനം.

