വാഷിങ്ടൺ: ഇറാൻ പരമോന്നത നേതാവ് മൊജ്തബ ഖമേനി മരിച്ചിട്ടില്ലെന്നാണ് കരുതുന്നതെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. നിലവിലെ സൈനിക നടപടികൾക്കിടെ അദ്ദേഹത്തിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നും ട്രംപ് പറഞ്ഞു. ഖമേനിയുടെ ആരോഗ്യനിലയും പൊതുവേദിയിലെ അസാന്നിധ്യവും സംബന്ധിച്ച് അഭ്യൂഹങ്ങൾ തുടരുന്നതിനിടെയാണ് ട്രംപിന്റെ പ്രതികരണം.യുഎസ് കമന്റേറ്റർ ഗ്ലെൻ ബെക്കിന് നൽകിയ അഭിമുഖത്തിലാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്.“അദ്ദേഹം മരിച്ചുവെന്ന് ഞാൻ കരുതുന്നില്ല. വളരെ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ശരീരത്തിന്റെ ഇടതുഭാഗം, കൈ, കാൽ എന്നിവയ്ക്കെല്ലാം ഗുരുതരമായി പരിക്കേറ്റു. എന്നാൽ അദ്ദേഹം മരിച്ചിട്ടില്ലെന്നാണ് ഞാൻ കരുതുന്നത്,” ട്രംപ് പറഞ്ഞു.ഖമേനി ഗുരുതരമായി പരിക്കേറ്റ് പ്രവർത്തനരഹിതനായിരിക്കുകയോ മരിച്ചിരിക്കുകയോ ചെയ്തിട്ടുണ്ടെങ്കിൽ ടെഹ്‌റാൻ ഇക്കാര്യം മറച്ചുവയ്ക്കുകയാണെന്നും ട്രംപ് ആരോപിച്ചു.
അതിനിടെ, യുഎസ് സൈന്യത്തിന്റെ പ്രവർത്തനങ്ങളെ ട്രംപ് പ്രശംസിച്ചു. “കഴിഞ്ഞ രാത്രി ഞങ്ങൾ 22 ബോട്ടുകൾ തകർത്തു. ഉപരോധം നടപ്പാക്കുന്നതിനായി ആളുകൾ എത്തിക്കൊണ്ടിരിക്കുകയാണ്. നമ്മുടെ നാവികസേനയും സൈന്യവും അതിശയകരമായാണ് പ്രവർത്തിക്കുന്നത്,” അദ്ദേഹം പറഞ്ഞു.അമേരിക്കയുടെ സാമ്പത്തിക ശക്തി കഴിഞ്ഞ ഒന്നര വർഷത്തിനിടെ ഗണ്യമായി വർധിച്ചെന്നും നിലവിലെ സൈനിക നീക്കങ്ങൾ വലിയ വിജയത്തിലേക്ക് നീങ്ങുകയാണെന്നും ട്രംപ് അവകാശപ്പെട്ടു. വെനസ്വേലയിൽ വിജയം നേടിയതായും ഇവിടെയും വലിയ വിജയം നേടുമെന്നും അദ്ദേഹം പറഞ്ഞു.അതേസമയം, ഇറാൻ മാധ്യമങ്ങൾ ഖമേനിയുടേത് എന്ന് അവകാശപ്പെടുന്ന പഴയ ദൃശ്യങ്ങൾ പുറത്തുവിട്ടതായി അൽ അറബിയ റിപ്പോർട്ട് ചെയ്തു. ഖമേനി പരമോന്നത നേതാവാകുന്നതിന് മുമ്പ് ചിത്രീകരിച്ച ദൃശ്യങ്ങളാണിതെന്നാണ് റിപ്പോർട്ട്. ഓഗസ്റ്റിൽ ഇത് രണ്ടാം തവണയാണ് ഖമേനിയുടെ വീഡിയോ ഇറാൻ മാധ്യമങ്ങൾ പുറത്തുവിടുന്നത്. നേരത്തെ ഖമേനി ഗുരുതരാവസ്ഥയിലാണെന്നും ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നും ഇസ്രയേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതിന് പിന്നാലെ ഇറാന്റെ അർധ ഔദ്യോഗിക വാർത്താ ഏജൻസിയായ മെഹർ ന്യൂസ് തീയതി വ്യക്തമല്ലാത്ത ഒരു വീഡിയോ പുറത്തുവിട്ടിരുന്നു. വീഡിയോയിൽ ഖമേനി ആരോഗ്യവാനായി കാണപ്പെട്ടിരുന്നു.
ഖമേനിയുടെ ആരോഗ്യനില സംബന്ധിച്ച് ഉയർന്നുവന്ന അഭ്യൂഹങ്ങൾ തള്ളിക്കളയുന്നതിനായാണ് വീഡിയോ പുറത്തുവിട്ടതെന്നാണ് റിപ്പോർട്ട്. നേരത്തെ ഖമേനി അതീവ ഗുരുതരാവസ്ഥയിലാണെന്ന് ഇസ്രയേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ ഖമേനി പൂർണ ആരോഗ്യവാനാണെന്ന് പിന്നീട് വ്യക്തമാക്കി.“ഏഴ്-എട്ട് മണിക്കൂർ ഇരുന്ന് ചർച്ച നടത്താൻ കഴിയുന്ന ഒരാൾക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടാകില്ല,” പെസെഷ്കിയാൻ പറഞ്ഞു. ഓഗസ്റ്റിൽ ഖമേനിയുമായി താൻ വളരെ നല്ല കൂടിക്കാഴ്ച നടത്തിയെന്നും അദ്ദേഹം വ്യക്തമാക്കി.ഫെബ്രുവരി 28ന് നടന്ന യുഎസ്-ഇസ്രയേൽ സംയുക്ത സൈനിക ആക്രമണത്തിൽ പിതാവ് ആയത്തുല്ല അലി ഖമേനി കൊല്ലപ്പെട്ടതിന് പിന്നാലെയാണ് മൊജ്തബ ഖമേനി ഇറാന്റെ പരമോന്നത നേതൃസ്ഥാനത്തെത്തിയത്. സ്ഥാനമേറ്റതിന് ശേഷം അദ്ദേഹം ഇതുവരെ പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടിട്ടില്ലെന്നും എഴുത്തിലൂടെയാണ് പ്രതികരണങ്ങൾ നടത്തുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.

