ഇസ്താംബുൾ : ഇറാനിൽ നിന്നുള്ള ശക്തമായ വധഭീഷണിയെത്തുടർന്ന് യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് തുർക്കിയിൽ നിന്ന് അതീവ രഹസ്യമായി രാജ്യം വിട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോർട്ട്. തൻ്റെ ഔദ്യോഗിക വിമാനമായ ‘എയർഫോഴ്സ് വൺ’ ഒരു ഡെക്കോയ് (വ്യാജ ലക്ഷ്യം) ആയി നിർത്തിയാണ് ട്രംപ് ചെറിയൊരു യുഎസ് സൈനിക വിമാനത്തിൽ യുകെയിലേക്ക് പറന്നത്.
കാമറകളെയും സുരക്ഷാ നിരീക്ഷണങ്ങളെയും കബളിപ്പിക്കാൻ അതീവ നാടകീയമായ നീക്കങ്ങളാണ് തുർക്കിയിലെ ഇസ്താംബുൾ വിമാനത്താവളത്തിൽ അരങ്ങേറിയത്. ട്രംപ് എയർഫോഴ്സ് വണ്ണിൽ കയറാൻ പോകുന്നുവെന്ന പ്രതീതി സൃഷ്ടിച്ച ശേഷം, വിമാനത്താവളത്തിലെ കാറ്ററിങ് ട്രക്കിൻ്റെ മറവിലൂടെ അദ്ദേഹത്തെ രഹസ്യമായി ചെറിയ വിമാനത്തിലേക്ക് മാറ്റുകയായിരുന്നു.
വാഷിംഗ്ടൺ പോസ്റ്റാണ് യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഈ വാർത്ത പുറത്തുവിട്ടത്. ഇറാൻ ഉന്നത കമാൻഡർ ഖാസിം സുലൈമാനിയുടെ വധത്തിന് പ്രതികാരമായി ട്രംപിനെ വധിക്കാൻ ഇറാൻ പദ്ധതിയിടുന്നതായി യുഎസ് രഹസ്യാന്വേഷണ വിഭാഗത്തിന് ശക്തമായ മുന്നറിയിപ്പ് ലഭിച്ചിരുന്നു. ഔദ്യോഗിക ബോയിങ് 747 വിമാനത്തിന് നേരെ വ്യോമാക്രമണത്തിന് സാധ്യതയുണ്ടെന്ന റിപ്പോർട്ടുകളെ തുടർന്നാണ് അവസാന നിമിഷം സുരക്ഷാ ഏജൻസികൾ ഈ തന്ത്രം പ്രയോഗിച്ചത്. തുർക്കിയിൽ നിന്ന് സുരക്ഷിതമായി ലണ്ടനിലെത്തിയ ശേഷമാണ് ഈ വൻ സുരക്ഷാ നീക്കത്തിൻ്റെ വിവരങ്ങൾ പുറംലോകമറിഞ്ഞത്.

