തെൽ അവീവ് : യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ച 15 ഇന ഗസ്സ പദ്ധതി തള്ളി ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു. ഹമാസ് സത്യമായും നിരായുധീകരിക്കപ്പെടും വരെ ഗസ്സയിൽനിന്ന് സൈനിക പിന്മാറ്റം സംഭവിക്കില്ലെന്ന് നെതന്യാഹു പറഞ്ഞു.ട്രംപ് ഗസ്സ ഭരണം ഏൽപിച്ച സമാധാന സമിതിയുടെ കാർമികത്വത്തിൽ കഴിഞ്ഞ മാസമാണ് 15 ഇന കരാർ പ്രഖ്യാപിച്ചത്. ഹമാസിന്റെ സമ്പൂർണ നിരായുധീകരണവും ഇസ്രായേൽ സൈനിക പിന്മാറ്റവും സംബന്ധിച്ച് ധാരണയിലെത്തിയെന്നായിരുന്നു പ്രഖ്യാപനം.
എന്നാൽ, നിരായുധീകരിക്കാൻ സമ്മതം അറിയിച്ച ഹമാസ് പക്ഷേ, ഇസ്രായേൽ ആക്രമണം അവസാനിപ്പിക്കാതെ അതിനില്ലെന്ന് അറിയിച്ചു. ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന നിരന്തര ആക്രമണങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു പ്രതികരണം. എന്നാൽ, ഞായറാഴ്ച ചേർന്ന പാർലമെന്റ് യോഗത്തിനു ശേഷമാണ് കരാർ തള്ളുന്നുവെന്ന് നെതന്യാഹുവിന്റെ പ്രഖ്യാപനം.ട്രംപിന്റെ ഗസ്സ സമാധാന പദ്ധതിക്ക് കനത്ത ആഘാതമാണ് ഇസ്രായേൽ പിന്മാറ്റം. കരാർ വ്യവസ്ഥകൾ നടപ്പാക്കാൻ സമാധാന സമിതിയെ വെക്കലും ഹമാസ് നിരായുധീകരണവുമടക്കം സുപ്രധാന വ്യവസ്ഥകളടങ്ങുന്നതായിരുന്നു 15 ഇന സമാധാന പദ്ധതി. കരാർ ഇസ്രായേൽ അംഗീകരിക്കില്ലെന്ന് സൂചനകളുണ്ടായിരുന്നു.
ഹമാസ് ആദ്യം നിരായുധീകരിക്കണമെന്ന നിലപാട് പരസ്യമാക്കുമ്പോഴും പകുതിയിലേറെ സൈനിക നിയന്ത്രണത്തിലാക്കിയ ഗസ്സയിൽനിന്ന് പിന്മാറ്റത്തിന് നെതന്യാഹു തുടക്കം മുതൽ എതിരാണ്. പൊതുതെരഞ്ഞെടുപ്പ് മാസങ്ങൾ മാത്രം അകലെനിൽക്കെ തീവ്രവലതുപക്ഷത്തിന്റെ പിന്തുണ നഷ്ടപ്പെടുത്തുന്ന ഏതുതീരുമാനത്തിനും അദ്ദേഹം എതിരാണ്. കരാർ സംബന്ധിച്ച് ട്രംപുമായി തുടർ ചർച്ചകൾ നടത്തുമെന്ന് പുതിയ നെതന്യാഹു പറഞ്ഞു.

