ന്യൂദില്ലി : ലോക്സഭയിലും രാജ്യസഭയിലും സുപ്രധാന ബില്ലുകള്‍ പാസാക്കി കേന്ദ്ര സർക്കാർ. പരീക്ഷാക്രമക്കേടും അയോധ്യ സംഭാവനക്കൊള്ളയും ഉന്നയിച്ച് പ്രതിപക്ഷം സഭ സ്തംഭിപ്പിക്കാൻ ശ്രമിക്കുന്നതിനിടെയാണ് കേന്ദ്രം ശബ്ദവോട്ടൊടെ ബില്ലുകള്‍ പാസാക്കുന്നത്. പാർലമെന്റ് സമ്മേളനം തുടങ്ങി, കഴിഞ്ഞ എട്ടുദിവസത്തിനുള്ളില്‍ ലോക്സഭയില്‍ ആറും രാജ്യസഭയില്‍ അഞ്ചും ബില്ലുകളാണ് ആകെ പാസാക്കിയത്.
പൊതുപരീക്ഷ (അന്യായമാർഗങ്ങള്‍ തടയല്‍) ഭേദഗതി ബില്‍, ദേശീയ ബഹുമതി അനാദരവ് (ഭേദഗതി) ബില്‍ എന്നിവയിലാണ് ഇരുസഭകളിലും പ്രധാനമായും ചർച്ച നടന്നത്. മറ്റു ബില്ലുകളെല്ലാം മിനിറ്റുകള്‍ക്കകം പ്രതിപക്ഷ ഭേദഗതികള്‍ തള്ളി ശബ്ദവോട്ടോടെ പാസാക്കുകയായിരുന്നു.
പൊതുപരീക്ഷാ ബില്ലിന് ലോക്സഭ ഒമ്പതു മണിക്കൂറും രാജ്യസഭ ഏഴു മണിക്കൂറും ചർച്ച അനുവദിച്ചു. ദേശീയ ബഹുമതി ബില്ലിന് ലോക്സഭ നാലു മണിക്കൂറും രാജ്യസഭ മൂന്നു മണിക്കൂക്കൂറും അനുവദിച്ചെങ്കിലും പ്രതിപക്ഷാംഗങ്ങളുടെ സംസാരം പലപ്പോഴും തടസ്സപ്പെട്ടു.
- പാസാക്കിയ ബില്ലുകള്‍:
- ജനന-മരണ രജിസ്‌ട്രേഷൻ ഭേദഗതി ബില്‍
- സുപ്രീംകോടതി ജഡ്ജിമാരുടെ എണ്ണം കൂട്ടല്‍ ബില്‍
- സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ (എം.എസ്.എം.ഇ.)
- ധനവിനിയോഗബില്‍
- ബാങ്കേഴ്‌സ് ബുക്ക് എവിഡൻസ് ബില്‍
- ചർച്ച കൂടാതെ അംഗീകരിച്ച ബില്‍ – ഡിജിറ്റല്‍ ബാങ്കിങ് ഇടപാടുകളും കോടതി രേഖകള്‍
- ബാങ്ക് തട്ടിപ്പു കേസുകളില്‍ ഡിജിറ്റല്‍, വെർച്വല്‍ രേഖകളും കോടതിയില്‍ തെളിവായി അനുവദിക്കുന്നതും ഏതു ധനകാര്യസ്ഥാപനത്തെയും ഉപാധികളോടെ നിയമത്തിന്റെ പരിധിയില്‍ കൊണ്ടു വരാൻ കേന്ദ്രത്തിന് അധികാരം നല്‍കുന്നതുമായ ബാങ്കേഴ്‌സ് ബുക്ക് എവിഡൻസ് ബില്‍ ലോക്സഭ പാസാക്കി. പ്രതിപക്ഷ പ്രതിഷേധത്തിനിടെ ചർച്ചകൂടാതെയാണ് അംഗീകരിച്ചത്.

