മെറ്റാ പ്ലാറ്റ്‌ഫോമുകളിൽ കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമ ഉള്ളടക്കങ്ങൾ പ്രചരിച്ചതിലും ഡീപ്ഫേക്ക് പ്രചാരണങ്ങളിലും പ്ലാറ്റ്‌ഫോമിന്റെ പ്രവർത്തനത്തിലുണ്ടായ വീഴ്ചകളിലും ഇന്ത്യയിലെ പാർലമെന്ററി സമിതിയോട് ക്ഷമാപണം നടത്തി മെറ്റാ മേധാവി മാർക്ക് സക്കർബർഗ്. ഇതിനൊപ്പം ചില പ്രത്യേക തരം ഉള്ളടക്കങ്ങൾ പ്രചരിപ്പിക്കുന്നതിനായി പണം കൈപ്പറ്റിയ കാര്യം മെറ്റാ സമ്മതിച്ചതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന തരത്തിലുള്ള പരസ്യങ്ങൾ മെറ്റാ പ്ലാറ്റ്‌ഫോമുകളിൽ പ്രത്യക്ഷപ്പെട്ടതിനെതിരെ ശക്തമായ വിമർശനം ഉയർന്നിരുന്നു. സാങ്കേതിക തകരാർ കാരണം പ്രധാനമന്ത്രിയുടെ വീഡിയോ നീക്കം ചെയ്ത സംഭവത്തിൽ പാർലമെന്ററി സമിതി സക്കർബർഗ് മാപ്പ് പറയണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
തുടർന്ന് കേന്ദ്ര ഐടി മന്ത്രാലയ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുന്നതിനായി മെറ്റയുടെ ഉന്നതതല പ്രതിനിധി സംഘം ഇന്ത്യയിലെത്തി. കേന്ദ്ര പ്രതിനിധികളുമായുള്ള ചർച്ചകൾ തുടരുന്നതിനിടയിലാണ് പാർലമെന്ററി സമിതിയോട് സക്കർബർഗ് ക്ഷമാപണം നടത്തിയെന്ന വിവരം പുറത്തുവരുന്നത്.

