വാഷിംഗ്ടൺ : അമേരിക്കയും ബ്രസീലും തമ്മിലുള്ള നയതന്ത്ര തർക്കങ്ങൾ പുതിയ തലത്തിലേക്ക്. യുണൈറ്റഡ് സ്റ്റേറ്റ്സിലെ ബ്രസീൽ അംബാസഡർ മരിയ ലൂയിസ റിബെയ്റോ വിയോട്ടിയുടെ വിസ യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെൻ്റ് റദ്ദാക്കി. പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് ബ്രസീലിലെ യു.എസ് അംബാസഡറായി നാമനിർദ്ദേശം ചെയ്ത ഡാനിയൽ പെരസിന് ബ്രസീൽ സർക്കാർ നയതന്ത്ര അനുമതി നൽകാത്തതിലുള്ള പ്രതികാര നടപടിയായാണ് ഈ നീക്കം. പെരസിന് ബ്രസീൽ അംഗീകാരം നൽകിയാൽ അംബാസഡർ വിയോട്ടിയുടെ വിസ ഉടൻ പുനഃസ്ഥാപിക്കുമെന്ന് മുതിർന്ന യു.എസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
നിലവിൽ ഫ്ലോറിഡ ഹൗസ് ഓഫ് റെപ്രസെന്റേറ്റീവ്സ് റിപ്പബ്ലിക്കൻ സ്പീക്കറും സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുടെ അടുത്ത അനുയായിയുമാണ് ഡാനിയൽ പെരസ്. ഒക്ടോബറിൽ നടക്കാനിരിക്കുന്ന ബ്രസീൽ പൊതുതിരഞ്ഞെടുപ്പ് വരെ യു.എസ് അംബാസഡറുടെ നിയമനം വൈകിപ്പിക്കാനാണ് ബ്രസീലിയയുടെ ശ്രമമെന്ന് വാഷിംഗ്ടൺ ആരോപിക്കുന്നു.
അമേരിക്കയുടേത് ശത്രുതാപരമായ നടപടിയെന്ന് ബ്രസീൽഅമേരിക്കയുടെ നടപടിയെ ബ്രസീൽ സർക്കാർ ശക്തമായി അപലപിച്ചു. വിസ റദ്ദാക്കാനായി യു.എസ് നിരത്തുന്ന കാരണങ്ങൾ വ്യാജമാണെന്ന് ബ്രസീൽ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. നയതന്ത്ര മര്യാദകൾ ലംഘിച്ച്, ഔദ്യോഗിക അനുമതി തേടുന്നതിന് മുൻപ് തന്നെ അമേരിക്ക അംബാസഡറുടെ പേര് പരസ്യപ്പെടുത്തിയതാണ് പ്രതിസന്ധിക്ക് കാരണമായതെന്ന് ബ്രസീൽ ചൂണ്ടിക്കാട്ടി.“ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. പ്രത്യയശാസ്ത്രപരമായ താല്പര്യങ്ങളാൽ പ്രേരിതമായി ബ്രസീലിനെതിരെ അമേരിക്ക നടത്തുന്ന ആസൂത്രിതമായ ശത്രുതാപരമായ നീക്കങ്ങളുടെ ഭാഗമാണിത്,” ബ്രസീൽ സർക്കാർ വ്യക്തമാക്കി.
കഴിഞ്ഞ ജൂലൈയിൽ ബ്രസീലിലെ വോട്ടിംഗ് രീതികളെ ചോദ്യം ചെയ്യാനും തിരഞ്ഞെടുപ്പിൽ ഇടപെടാനും ശ്രമിച്ച രണ്ട് യു.എസ് ഉദ്യോഗസ്ഥർക്ക് ബ്രസീൽ വിസ നിഷേധിച്ചിരുന്നു. ഇതിൻ്റെ തുടർച്ചയായാണ് ഇപ്പോഴത്തെ നയതന്ത്ര പ്രതിസന്ധി.
രാഷ്ട്രീയവും വ്യാപാര യുദ്ധവും
ബ്രസീലിൽ ഒക്ടോബറിൽ നടക്കാനിരിക്കുന്ന പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ നിലവിലെ പ്രസിഡൻ്റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവയും മുൻ പ്രസിഡൻ്റ് ജെയർ ബോൾസോനാരോയുടെ മകൻ സെനറ്റർ ഫ്ലാവിയോ ബോൾസോനാരോയും തമ്മിലാണ് പ്രധാന മത്സരം. ഡോണൾഡ് ട്രംപിൻ്റെ അടുത്ത സഖ്യകക്ഷിയായ ജെയർ ബോൾസോനാരോ, 2022-ലെ തിരഞ്ഞെടുപ്പ് തോൽവിക്ക് ശേഷം രാജ്യത്ത് അട്ടിമറിക്ക് ശ്രമിച്ച കേസിൽ 27 വർഷത്തെ തടവുശിക്ഷ അനുഭവിക്കുകയാണ്.
നയതന്ത്ര തർക്കങ്ങൾക്ക് പുറമേ ഇരുരാജ്യങ്ങളും തമ്മിൽ കടുത്ത വ്യാപാര യുദ്ധവും നിലനിൽക്കുന്നുണ്ട്. അമേരിക്കൻ ടെക് കമ്പനികൾക്കെതിരെയുള്ള ബ്രസീലിൻ്റെ നിയമങ്ങൾ ചൂണ്ടിക്കാട്ടി ബ്രസീലിയൻ ഉൽപ്പന്നങ്ങൾക്ക് യു.എസ് 25% അധിക നികുതി ചുമത്തിയിരുന്നു. എന്നാൽ കഴിഞ്ഞ 15 വർഷത്തിനിടയിൽ ബ്രസീലുമായുള്ള വ്യാപാരത്തിലൂടെ അമേരിക്ക 424.5 ബില്യൺ ഡോളറിൻ്റെ ലാഭമാണ് ഉണ്ടാക്കിയതെന്നും യു.എസിൻ്റെ നികുതി ചുമത്തൽ രാഷ്ട്രീയ പ്രേരിതമാണെന്നും പ്രസിഡൻ്റ് ലുല ഡ സിൽവ ആരോപിച്ചു.
ബ്രസീലിലെ രണ്ട് പ്രമുഖ മയക്കുമരുന്ന് മാഫിയ സംഘങ്ങളെ അമേരിക്ക വിദേശ ഭീകര സംഘടനകളായി പ്രഖ്യാപിച്ചതിനെയും ലുല കടുത്ത ഭാഷയിൽ വിമർശിച്ചു. ബ്രസീലിനെ ഒരു ദുർബല രാജ്യം ആയി കാണാൻ തങ്ങൾ അനുവദിക്കില്ലെന്നും അമേരിക്കൻ ഇടപെടലുകൾ വെച്ചുപൊറുപ്പിക്കില്ലെന്നും ലുല വ്യക്തമാക്കി.

