കൊച്ചി : സിഎംആർഎൽ–എക്സാലോജിക് വിവാദ സാമ്പത്തിക ഇടപാടിലെ തെളിവുകൾ ശേഖരിക്കാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നടത്തിയ പരിശോധനകളിൽ പിടിച്ചെടുത്ത ടി.വീണയുടെ ഐഫോൺ, ചുവന്ന പുറം ചട്ടയുള്ള ഡയറിയിലെ ഒന്നു മുതൽ 9 വരെയുള്ള പേജുകൾ, വിവരങ്ങൾ കുറിച്ച ഒരു ഷീറ്റ് പേപ്പർ എന്നിവയാണു നിർണായക തെളിവുകളെന്ന് അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട്. ബാങ്ക് നിക്ഷേപങ്ങൾക്കു പുറമേ റെയ്ഡിൽ പിടിച്ച പ്രമാണങ്ങൾ പരിശോധിച്ചപ്പോൾ കണ്ടെത്തിയ വീണയുടെ സ്വത്തും കണ്ടുകെട്ടുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.
കേസിന്റെ നിർണായക ഘട്ടത്തിൽ ഇ.ഡി പുറത്തുവിട്ട റിപ്പോർട്ട് സൂചിപ്പിക്കുന്നത് അന്വേഷണം പ്രതിപക്ഷ നേതാവ് പിണറായി വിജയനിലേക്ക് എത്തുന്നുവെന്നാണെന്നു നിയമവിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. കർത്തയുടെ മൊഴിയും പണം കൈമാറിയതു പിണറായി മുഖ്യമന്ത്രിയായിരിക്കെയാണെന്നതും നിർണായകമാണ്. പിണറായി വിജയനു സമൻസ് നൽകാനുള്ള നീക്കമാണെന്നാണു സൂചന.
പിണറായി വിജയനോടുള്ള വ്യക്തിബന്ധംകൊണ്ടാണ് അദ്ദേഹത്തിന്റെ മകൾ ടി.വീണയുടെ എക്സാലോജിക് സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡിനു പണം നൽകിയതെന്നും കമ്പനിയുടെ സേവനമൊന്നും സ്വീകരിച്ചിട്ടില്ലെന്നും സിഎംആർഎൽ മാനേജിങ് ഡയറക്ടർ എസ്.എൻ.ശശിധരൻ കർത്താ മുൻപു നൽകിയ മൊഴി ഇന്നലെ പുറത്തുവന്നിരുന്നു. കേസിൽ വീണയുടെ സ്വത്ത് കണ്ടുകെട്ടാനുള്ള നടപടികൾക്കായി അന്വേഷണ സംഘം ഇ.ഡി ജോയിന്റ് ഡയറക്ടർക്കു സമർപ്പിച്ച റിപ്പോർട്ടിലാണ് 2024 ഏപ്രിൽ 17ലെ മൊഴിയുള്ളത്. സേവനമൊന്നും നൽകിയില്ലെന്ന കർത്തായുടെ മൊഴി വീണയും ശരിവച്ചെന്നും റിപ്പോർട്ടിൽ പറയുന്നു. 66 ലക്ഷത്തിന്റെ നഷ്ടക്കണക്കും 5 ലക്ഷത്തിന്റെ ചെറിയ വിറ്റുവരവുമുള്ള, ദുർബല സ്ഥാപനമാണ് എക്സാലോജിക്കെന്നും സിഎംആർഎല്ലിന്റെ ഔദാര്യത്തിലാണു കമ്പനി നടത്തിക്കൊണ്ടുപോയതെന്നും ഇ.ഡി ചൂണ്ടിക്കാണിക്കുന്നു.

