ബഹിരാകാശത്ത് എത്തുന്ന ആദ്യ മലയാളിയായി ഡോ. അനില്‍ മേനോന്‍. ഇന്ത്യന്‍ സമയം പുലര്‍ച്ചെ രണ്ട് മണിയോടെയാണ് അനില്‍ മേനോന്‍ ഉള്‍പ്പടെയുള്ള മൂന്ന് ബഹിരാകാശ യാത്രികര്‍ ബഹിരാകാശ നിലയത്തില്‍ പ്രവേശിച്ചത്. രാത്രി 11.26ഓടെ സോയൂസ് പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയവുമായി ഡോക്ക് ചെയ്യാന്‍ സാധിച്ചിരുന്നു
ബഹിരാകാശ ഗവേഷണ രംഗത്ത് മലയാളക്കരയ്ക്ക് വീണ്ടും അഭിമാനനിമിഷം ആണ് പാതി മലയാളിയായ നാസ ബഹിരാകാശ സഞ്ചാരി അനിൽ മേനോൻ ഉൾപ്പെടുന്ന സൊയൂസ് എംഎസ് 29 ദൗത്യത്തിലുള്ളത് . റഷ്യൻ ബഹിരാകാശ ഏജൻസിയായ റോസ്കോസ്മോസിന്റെ പ്യോട്ടർ ഡുബ്രോവ്, അന്ന കിക്കിന എന്നിവരാണ് അനിലിന്റെ സഹയാത്രികർ. കസാഖിസ്ഥാനിലെ ബൈക്കനൂർ കോസ്മോഡ്രോമിൽ നിന്നായിരുന്നു ചരിത്രപരമായ ഈ വിക്ഷേപണം. അന്താരാഷ്ട്ര ബഹിരാകാശ നിലയവുമായി ഡോക്ക് ചെയ്യുന്ന പേടകം ‘എക്സ്പെഡിഷൻ 74’ന്റെ ഭാഗമായി. ഈ സംഘത്തിന്റെ ദൗത്യം എട്ട് മാസം നീണ്ടുനിൽക്കും.
ഈ ചരിത്ര യാത്രയ്ക്ക് പിന്നിൽ അനിൽ മേനോന്റെ വർഷങ്ങൾ നീണ്ട പരിശ്രമവും അസാധാരണമായ അക്കാദമിക് മികവുമുണ്ട്. മിനിയപ്പലിസിൽ ജനിച്ച അദ്ദേഹം ഹാർവാർഡ് സർവകലാശാലയിൽ നിന്ന് ന്യൂറോബയോളജിയിൽ ബിരുദവും സ്റ്റാൻഫോർഡിൽ നിന്ന് മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ മാസ്റ്റേഴ്സും കരസ്ഥമാക്കി.
പിന്നീട് അമേരിക്കൻ വ്യോമസേനയിൽ കേണലായി സേവനമനുഷ്ഠിച്ച അദ്ദേഹം, സ്റ്റാൻഫോർഡിൽ നിന്ന് വൈദ്യശാസ്ത്ര പഠനവും പൂർത്തിയാക്കി. ആയിരത്തിലധികം മണിക്കൂറുകൾ വിമാനം പറത്തി പരിചയമുള്ള അദ്ദേഹം നാസയിലും തുടർന്ന് സ്പേസ് എക്സിന്റെ ആദ്യ മനുഷ്യ ബഹിരാകാശ ദൗത്യങ്ങളിലും ഫ്ലൈറ്റ് സർജനായി പ്രവർത്തിച്ചിട്ടുണ്ട്. ബഹിരാകാശ വൈദ്യശാസ്ത്രത്തിൽ 20-ലേറെ ഗവേഷണ പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ച മികവിലാണ് അനിൽ നാസയുടെ 23-ാമത് ആസ്ട്രനോട്ട് ഗ്രൂപ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്
അനിലിന്റെ ഭാര്യ അന്ന മേനോനും പ്രശസ്തയായ ബഹിരാകാശ സഞ്ചാരിയാണ്. നാസ അഡ്മിനിസ്ട്രേറ്റർ ജാറെഡ് ഐസക്മാൻ നയിച്ച ‘ഇൻസ്പിരേഷൻ 4’ ദൗത്യത്തിൽ പങ്കാളിയായിരുന്ന അന്ന, പിന്നീട് നാസയുടെ 24-ാമത് ആസ്ട്രനോട്ട് ഗ്രൂപ്പിലും അംഗമായി. നാസയുടെ ആർട്ടെമിസ് ദൗത്യങ്ങൾ വഴി ചന്ദ്രനിലേക്കുള്ള യാത്രകൾ സജീവമാകുമ്പോൾ, ഈ ദമ്പതികളിൽ ഒരാൾ ചന്ദ്രനിൽ കാലുകുത്താനുള്ള സാധ്യതയും ഏറെയാണ്. നിലവിലെ എട്ടു മാസത്തെ ദൗത്യത്തിൽ ബഹിരാകാശ വൈദ്യശാസ്ത്രവുമായി ബന്ധപ്പെട്ട പ്രധാന ഗവേഷണങ്ങൾക്കാണ് അനിൽ മേനോൻ നേതൃത്വം നൽകുക.

