Thursday, July 9, 2026
HomeEntertainmentഗൗരി സ്പ്രാറ്റിന് വേണ്ടി ആമിർ ഖാൻ വിവാഹ മോതിരം ഒരുക്കി: അപൂർവ മാണിക്യം കണ്ടെത്താൻ 3...

ഗൗരി സ്പ്രാറ്റിന് വേണ്ടി ആമിർ ഖാൻ വിവാഹ മോതിരം ഒരുക്കി: അപൂർവ മാണിക്യം കണ്ടെത്താൻ 3 മാസം, നിർമ്മിക്കാൻ 256 മണിക്കൂർ

ആമിർ ഖാന്‍റെ വിവാഹമാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ ശ്രദ്ധ നേടുന്നത്. ജൂലൈ 5ന് മുംബൈ ബാന്ദ്രയിലുള്ള ആമിറിന്റെ വസതിയിൽ വെച്ചായിരുന്നു ആമിർ ഖാൻ തന്റെ പങ്കാളിയായ ഗൗരി സ്പ്രാറ്റിനെ വിവാഹം കഴിച്ചത്. വളരെ ലളിതവും അതീവ സ്വകാര്യവുമായി നടന്ന ഈ ചടങ്ങിൽ ഇരുവരുടെയും മക്കളും അടുത്ത കുടുംബാംഗങ്ങളും ചുരുക്കം ചില സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ജീവിതത്തിലെ പുതിയ അധ്യായത്തിലേക്ക് കടന്ന ദമ്പതികളുടെ ചിത്രങ്ങളും വിഡിയോകളും ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു.

തങ്ങളുടെ ജീവിതത്തിലെ ഏറ്റവും സവിശേഷമായ ഈ ദിനത്തിൽ പരമ്പരാഗത ശൈലിയിലുള്ള വസ്ത്രങ്ങളാണ് ആമിറും ഗൗരിയും ധരിച്ചിരുന്നത്. ഐവറി നിറത്തിലുള്ള ധോത്തി-കുർത്ത ധരിച്ചായിരുന്നു ആമിർ ഖാൻ എത്തിയത്. കുർത്തയുടെ ഇടതുഭാഗത്തായി ഒരു പ്രത്യേക ബ്രൂച്ചും അദ്ദേഹം അണിഞ്ഞിരുന്നു. പേസ്റ്റൽ ഷേഡിലുള്ള മനോഹരമായ ലഹങ്കയായിരുന്നു ഗൗരി സ്പ്രാറ്റിന്റെ വേഷം. ഒന്നിലധികം ലെയറുകളുള്ള മാലകളും, വശങ്ങളിലേക്ക് ഒതുക്കി ഭംഗിയായി കെട്ടി പുതിയ പൂക്കൾ ചൂടിയ മുടിയലങ്കാരവും ഗൗരിയെ അതീവ സുന്ദരിയാക്കി. എന്നാൽ, വിവാഹ ചടങ്ങുകളിലുടനീളം എല്ലാവരുടെയും ശ്രദ്ധ ആകർഷിച്ചത് ഗൗരിയുടെ വിരലിൽ തിളങ്ങിയ ആ അപൂർവ്വ മാണിക്യ മോതിരമായിരുന്നു.

അതിവേഗമാണ് ഈ വെഡ്ഡിങ് റിങ് ഫാഷൻ ലോകത്തെ പ്രധാന ചർച്ചാവിഷയമായി മാറിയത്. ഇതിലുപയോഗിച്ചിരിക്കുന്ന വിലപിടിപ്പുള്ള കല്ലിന്റെ അപൂർവ്വതയും ഇതിന്റെ നിർമാണ ശൈലിയുമാണ് മോതിരത്തെ സവിശേഷമാക്കുന്നത്. പ്രമുഖ ലക്ഷ്വറി ജ്വല്ലറി ബ്രാൻഡായ ‘ക്വീൻ’ ആണ് ഈ രാജകീയ മോതിരം രൂപകൽപ്പന ചെയ്തത്. മഡഗാസ്കറിൽ നിന്നും നേരിട്ട് എത്തിച്ച കബോച്ചൺ കട്ട് ചെയ്ത പ്രകൃതിദത്ത മാണിക്യമാണ് ഈ മോതിരത്തിന്റെ നടുവിലായി പതിപ്പിച്ചിരിക്കുന്നത്.

ഇത്തരമൊരു അപൂർവ്വ രത്നം കണ്ടെത്താൻ മാത്രം മൂന്ന് മാസത്തിലധികം സമയമെടുത്തു എന്നാണ് ‘ക്വീൻ’ ജ്വല്ലറിയുടെ കോ-ഫൗണ്ടറും സി.ഇ.ഒയുമായ അമിത് കുമാർ പറഞ്ഞത്. ‘ഈ മാണിക്യം സംഘടിപ്പിക്കാൻ മൂന്ന് മാസത്തിലധികം സമയമെടുത്തു. ലക്ഷത്തിൽ ഒന്ന് മാത്രം കാണാൻ സാധിക്കുന്ന അത്രയും അപൂർവ്വമായ മഡഗാസ്കർ മാണിക്യമാണിത്. പരമ്പരാഗത കൈവേലക്കാരായ 131 വിദഗ്ദ്ധരുടെ കൈകളിലൂടെ 256 മണിക്കൂറിലധികം നീണ്ട കഠിനാധ്വാനത്തിന് ഒടുവിലാണ് ഈ മോതിരം പൂർത്തിയായത്. അക്ഷരാർത്ഥത്തിൽ ഒരു രാജകീയ പ്രൗഢി തോന്നിപ്പിക്കുന്ന രീതിയിലാണ് ഇത് ഡിസൈൻ ചെയ്തിരിക്കുന്നത്’ – അമിത് കുമാർ പറഞ്ഞു.

സാധാരണ വെഡ്ഡിങ് ബാൻഡുകളിൽ നിന്നും വ്യത്യസ്തമായി, തലമുറകളിലേക്ക് കൈമാറാൻ തക്ക മൂല്യമുള്ള ഒരു പൈതൃക ആഭരണമായി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് തുടക്കം മുതൽക്കേ ഇത് ഡിസൈൻ ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സാധാരണ രത്ന മോതിരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായ രൂപഘടനയാണ് ഇതിനുള്ളത്. ഒരു പ്ലെയിൻ ബാൻഡിന് മുകളിൽ രത്നം വെക്കുന്നതിന് പകരം, കിരീടത്തിന്റെ ആകൃതിയിലുള്ള സ്വർണ്ണ ഘടനക്കുള്ളിലാണ് മാണിക്യം ഉറപ്പിച്ചിരിക്കുന്നത്. ഇതിന് നൽകിയിരിക്കുന്ന ‘കബോച്ചൺ കട്ട്’ രത്നത്തിന് കൂടുതൽ തിളക്കവും ആഴത്തിലുള്ള ചുവപ്പ് നിറവും നൽകുന്നു.

ഒരു രാജകീയ കിരീടത്തിന്റെ മുനകൾ പോലെ മുകളിലേക്ക് ഉയർന്നു നിൽക്കുന്ന സ്വർണ്ണ ഫ്രെയിമിലാണ് ഈ രത്നം ഇരിക്കുന്നത്. ചരിത്രപരമായി രാജകുടുംബങ്ങളിലെ കിരീടധാരണ ചടങ്ങുകൾക്കും പൈതൃക ആഭരണങ്ങൾക്കും ഉപയോഗിക്കുന്ന ‘മിൽഗ്രെയിൻ ബീഡിങ്’ ശൈലിയാണ് ഇതിന്റെ നിർമാണത്തിൽ ഉടനീളം ഉപയോഗിച്ചിരിക്കുന്നത്. അപൂർവ്വമായ മഡഗാസ്കർ മാണിക്യവും, വജ്രത്തിന്റെ സൂക്ഷ്മമായ ഡിസൈനുകളും ഒത്തുചേർന്ന ഈ മോതിരം വരുംതലമുറകൾക്ക് കൈമാറാൻ തക്ക മൂല്യമുള്ള ഒരു അപൂർവ്വ സൃഷ്ടി തന്നെയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments