കണ്ണൂർ: വിഴിഞ്ഞം ഓഹരി കൈമാറ്റ വിവാദത്തിൽ സിപിഎമ്മിൽ ഭിന്നത. കരാർ കൈമാറ്റത്തിൽ അഴിമതി ഉന്നയിച്ച പാർട്ടി നിലപാട് ഏറ്റെടുക്കാതെയാണ് കേന്ദ്ര കമ്മിറ്റി അംഗം ഇപി ജയരാജൻ്റെ പ്രതികരണമുണ്ടായത്. പദ്ധതിയിൽ വിവാദം അനാവശ്യമാണ്. അഴിമതി ആരോപണം ഉന്നയിക്കാൻ താനില്ലെന്നും ആരോപണങ്ങൾ ഉന്നയിക്കുന്നവർ തന്നെ കാര്യങ്ങൾ വിശദീകരിക്കട്ടെയെന്നും ഇപി ജയരാജൻ പറഞ്ഞു. മാധ്യമങ്ങളുടെ ചോദ്യത്തോടായിരുന്നു ഇപിയുടെ പ്രതികരണം. മുഖ്യമന്ത്രിക്കെതിരെ കണ്ണൂർ ജില്ലാ സെക്രട്ടറി കെകെ രാഗേഷും പ്രതിപക്ഷ നേതാവ് പിണറായി വിജയനും രംഗത്തെത്തിയിരുന്നു. അതിനിടയിലാണ് വേറിട്ട അഭിപ്രായവുമായി ഇപി രംഗത്തെത്തുന്നത്.
അതേസമയം വിഴിഞ്ഞം ഓഹരി കൈമാറ്റത്തിൽ മുഖ്യമന്ത്രി വിഡി സതീശന് മറുപടിയുമായി സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്. ഓഹരി കൈമാറ്റത്തിൽ കണ്ണൂർ ജില്ലാ സെക്രട്ടറിക്ക് മാത്രമല്ല ഓരോ മലയാളിക്കും താൽപര്യമുണ്ടെന്നും കേരളത്തിന്റെ പൊതുമുതൽ കൈമോശം വരാതിരിക്കാനുള്ള ജാഗ്രതയാണിതെന്നും കെ കെ രാഗേഷ് പറഞ്ഞു.
അസഹിഷ്ണുത കാണിച്ചാൽ മുഖ്യമന്ത്രിയോട് തിരിച്ചും ചോദ്യങ്ങളുണ്ടാകുമെന്നും ചോദ്യം ചോദിക്കുമ്പോൾ പൊതുപ്രവർത്തകരെ വിരട്ടി നിർത്താൻ നോക്കരുതെന്നും അദ്ദേഹം പറഞ്ഞു. ചോദ്യം ഉയരുമ്പോഴുള്ള അസ്വസ്ഥത കണ്ടാൽ മുഖ്യമന്ത്രി പ്രതിരോധത്തിലാണെന്ന് മനസ്സിലാകും. ഇനിയും ചോദ്യങ്ങൾ ഉയരുമെന്നും കെ കെ രാഗേഷ് മുന്നറിയിപ്പ് നൽകി. സിപിഎം ജില്ലാ സെക്രട്ടറിക്ക് എന്താണ് വിഴിഞ്ഞത്ത് കാര്യം എന്ന നിലയിൽ മുഖ്യമന്ത്രി വി ഡി സതീശൻ വാർത്താസമ്മേളനത്തിൽ ചോദിച്ചിരുന്നു. ഇതിനാണ് മറുപടിയുമായി കെ കെ രാഗേഷ് രംഗത്തുവന്നത്.

