Thursday, July 9, 2026
HomeAmericaഅമേരിക്കൻ സുപ്രീംകോടതിയുടെ ജന്മാവകാശ പൗരത്വ വിധി: പുനഃ പരിശോധന ഹർജി നൽകാൻ ട്രംപ്

അമേരിക്കൻ സുപ്രീംകോടതിയുടെ ജന്മാവകാശ പൗരത്വ വിധി: പുനഃ പരിശോധന ഹർജി നൽകാൻ ട്രംപ്

വാഷിംഗ്ടൺ: അമേരിക്കയിൽ ജനിക്കുന്നവർക്ക് ജന്മാവകാശമായി പൗരത്വം നൽകുന്ന 150 വർഷം പഴക്കമുള്ള നിയമം (Birthright Citizenship) നിലനിർത്തിയ സുപ്രീം കോടതി വിധിക്കെതിരെ ‘ഉടൻ തന്നെ’ പുനഃപരിശോധനാ ഹർജി നൽകുമെന്ന് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചു. അനധികൃത കുടിയേറ്റക്കാരുടെ മക്കൾക്ക് പൗരത്വം നൽകുന്നത് തടയാൻ ട്രംപ് പുറപ്പെടുവിച്ച എക്സിക്യൂട്ടീവ് ഉത്തരവ് ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി സുപ്രീം കോടതി തള്ളിയതിന് പിന്നാലെയാണ് ഈ പുതിയ നീക്കം.

ചീഫ് ജസ്റ്റിസ് ജോൺ റോബർട്ട്സിൻ്റെ നേതൃത്വത്തിലുള്ള ഒൻപതംഗ ബെഞ്ച് 6-3 എന്ന ഭൂരിപക്ഷത്തിനാണ് കഴിഞ്ഞ ജൂൺ 30-ന് ട്രംപിൻ്റെ ഉത്തരവ് റദ്ദാക്കിയത്. യുഎസ് ഭരണഘടനയുടെ 14-ാം ഭേദഗതി പ്രകാരം അമേരിക്കൻ മണ്ണിൽ ജനിക്കുന്ന കുട്ടികൾക്ക് പൗരത്വത്തിന് അവകാശമുണ്ടെന്ന് കോടതി നിരീക്ഷിച്ചിരുന്നു. എന്നാൽ കോടതിയുടെ ഈ തീരുമാനം ഭ്രാന്താണെന്നും, തിരുത്തിയില്ലെങ്കിൽ ഇത് അമേരിക്കയുടെ തകർച്ചയ്ക്ക് കാരണമാകുമെന്നും ട്രംപ് സമൂഹമാധ്യമങ്ങളിൽ കുറിച്ചു.

സുപ്രീം കോടതിയുടെ നിയമപ്രകാരം വിധി വന്ന് 25 ദിവസത്തിനകം പരാജയപ്പെട്ട കക്ഷിക്ക് പുനഃപരിശോധനയ്ക്ക് അപേക്ഷിക്കാം. എങ്കിലും കോടതി ഒരു കേസ് വീണ്ടും കേൾക്കാൻ തയ്യാറാകുന്നത് അത്യപൂർവ്വമാണ്. ഏകദേശം 60 വർഷങ്ങൾക്ക് മുൻപാണ് അമേരിക്കൻ സുപ്രീം കോടതി ഇതിന് മുൻപ് ഒരു കേസിൽ പുനഃപരിശോധന അനുവദിച്ചത്. ഒൻപത് ജഡ്ജിമാരിൽ ഭൂരിപക്ഷം പേർ സമ്മതിച്ചാൽ മാത്രമേ ഹർജി സ്വീകരിക്കപ്പെടുകയുള്ളൂ.

അതേസമയം, കോടതിയിൽ നിന്നുള്ള നീക്കം പരാജയപ്പെട്ടാൽ പൗരത്വ നിയമം മാറ്റാൻ യുഎസ് കോൺഗ്രസ് (പാർലമെൻ്റ്) വഴി പുതിയ നിയമനിർമ്മാണത്തിന് ശ്രമിക്കുമെന്നും ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്. മനുഷ്യാവകാശ സംഘടനകൾ സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്തപ്പോൾ, ട്രംപിൻ്റെ കടുത്ത കുടിയേറ്റ വിരുദ്ധ നയങ്ങൾക്ക് ഈ വിധി വലിയ തിരിച്ചടിയാണ് നൽകിയിരിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments