തെഹറാൻ: ഹുർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുകയായിരുന്ന വാണിജ്യ കപ്പലുകൾക്ക് നേരെ ഇറാൻ റെവല്യൂഷണറി ഗാർഡ്‌സ് മിസൈൽ ആക്രമണം നടത്തിയതായി റിപ്പോർട്ട്. തിങ്കളാഴ്ച രാത്രി കടലിടുക്കിലൂടെ സഞ്ചരിച്ച വാണിജ്യ കപ്പലുകൾക്ക് നേരെയാണ് ആക്രമണം നടന്നതെന്ന് അമേരിക്കൻ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ‘ആക്സിയോസ്’ റിപ്പോർട്ട് ചെയ്തു. ഇതോടെ ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട എണ്ണ ഗതാഗത പാതയായ ഹുർമുസ് കടലിടുക്കിൽ വീണ്ടും സംഘർഷം ഉടലെടുത്തു.
ഒമാൻ തീരത്തെ ലിമാഹിന് സമീപം സഞ്ചരിക്കുകയായിരുന്ന ഓയിൽ ടാങ്കറിൽ അജ്ഞാത വസ്തു പതിച്ചതിനെ തുടർന്ന് തീപിടിച്ചതായി ബ്രിട്ടീഷ് മാരിടൈം ട്രേഡ് ഓപ്പറേഷൻസ് സ്ഥിരീകരിച്ചിട്ടുണ്ട്. ആക്രമണത്തിൽ രണ്ട് കപ്പലുകൾക്ക് ഗുരുതരമായ കേടുപാടുകൾ സംഭവിച്ചെങ്കിലും ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.അതേസമയം ഹുർമുസ് കടലിടുക്കിൽ ടാങ്കറിന് നേരെ നടന്ന ആക്രമണത്തിന് പിന്നിൽ സുരക്ഷാ നിയമങ്ങളുടെ ലംഘനമാണെന്ന് ഇറാൻ വ്യക്തമാക്കി. അമേരിക്കൻ നാവികസേനയുടെ പിന്തുണയോടെ ഒമാൻ വഴി പോകാൻ ശ്രമിച്ച ഓയിൽ ടാങ്കറിന് നേരെയാണ് നടപടിയുണ്ടായതെന്ന് ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഐ.ആർ.ഐ.ബി റിപ്പോർട്ട് ചെയ്തു.
മേഖലയിലെ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണമെന്നും, ഹുർമുസ് കടലിടുക്കിലൂടെയുള്ള ഗതാഗതം ഇറാന്റെ സൈനിക വിഭാഗവുമായി ഏകോപിപ്പിക്കണമെന്നും നേരത്തെ തന്നെ കർശന നിർദേശം നൽകിയിരുന്നു. എന്നാൽ, ഈ മുന്നറിയിപ്പുകളെ അവഗണിച്ച് യു.എസ് പിന്തുണയുള്ള പാതയിലൂടെ സഞ്ചരിക്കാൻ ശ്രമിച്ചതാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.അമേരിക്കയുടെ നേതൃത്വത്തിൽ ഒമാൻ തീരത്ത് പ്രഖ്യാപിച്ച പ്രത്യേക കപ്പൽ ഇടനാഴി നിയമവിരുദ്ധമാണെന്ന നിലപാടാണ് ഇറാൻ തുടക്കം മുതലേ സ്വീകരിച്ചിട്ടുള്ളത്. അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിന്റെ പേരിൽ പാശ്ചാത്യ ശക്തികൾ മേഖലയിൽ നടത്തുന്ന സൈനിക ഇടപെടലുകൾ തങ്ങളുടെ പരമാധികാരത്തിന് നേരെയുള്ള വെല്ലുവിളിയാണെന്ന് തെഹ്‌റാൻ നേരത്തേ വ്യക്തമാക്കിയിരുന്നതാണ്.
സംഭവത്തിൽ ഔദ്യോഗിക സ്ഥിരീകരണം നൽകാൻ ഇറാനിലെ ഉന്നത ഉദ്യോഗസ്ഥർ തയാറായിട്ടില്ലെങ്കിലും, തന്ത്രപ്രധാനമായ ഈ ജലപാതയുടെ നിയന്ത്രണവും സുരക്ഷയും ഉറപ്പാക്കാൻ തങ്ങൾ പ്രതിജ്ഞാബദ്ധമാണെന്ന് ഇറാൻ ഭരണകൂടം ആവർത്തിച്ചു പറഞ്ഞിട്ടുണ്ട്. ജൂൺ 25-ന് സിംഗപ്പൂർ പതാകയുള്ള ‘എവർ ലൗലി’ എന്ന ചരക്ക് കപ്പൽ പുതിയ പാതയിലൂടെ സഞ്ചരിച്ചതിന് പിന്നാലെ ഇറാൻ ഡ്രോൺ ആക്രമണം നടത്തിയതിരുന്നു. തുടർന്ന് യു.എസ് നടത്തിയ തിരിച്ചടി മേഖലയിൽ വലിയ സംഘർഷത്തിന് വഴിവെച്ചിരുന്നു. ഇതിനു മറുപടിയായി കുവൈത്തിലെയും ബഹ്‌റൈനിലെയും അമേരിക്കൻ സൈനിക കേന്ദ്രങ്ങൾക്കുനേരെയും ആക്രമണമുണ്ടായി. ഇതേത്തുടർന്നാണ് ദോഹയിൽ വെച്ച് അക്രമങ്ങൾ അവസാനിപ്പിക്കാൻ ഇരുരാജ്യങ്ങളും ധാരണയിലെത്തിയത്.
നിലവിൽ ഇറാൻ മുൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈയുടെ സംസ്കാര ചടങ്ങുകൾ നടക്കുന്നതിനാൽ സമാധാന ചർച്ചകൾ നിർത്തിവെച്ചിരിക്കുകയാണ്. ദോഹയിൽ വെച്ച് ഖത്തറിന്റെയും പാകിസ്താന്റെയും മധ്യസ്ഥതയിൽ നടന്ന ചർച്ചകളുടെ അടുത്ത ഘട്ടം ഖാംനഈയുടെ സംസ്കാര ചടങ്ങുകൾക്ക് ശേഷം നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

