ന്യൂഡൽഹി : സിനിമകൾ, ഒടിടി ഉള്ളടക്കങ്ങൾ, മറ്റ് ദൃശ്യ-ശ്രാവ്യ മാധ്യമങ്ങൾ എന്നിവയുടെ വ്യാജപതിപ്പുകൾ വ്യാപകമായി പ്രചരിപ്പിക്കുന്നതിനെതിരെ മെസ്സേജിങ് ആപ്പായ ടെലിഗ്രാമിന് കർശന മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ. വ്യാജ ഉള്ളടക്കങ്ങൾ തടയാൻ പ്ലാറ്റ്‌ഫോം സ്വയം സംവിധാനമൊരുക്ക ണമെന്നും, 15 ദിവസത്തിനകം ഇതിന്മേൽ എടുത്ത നടപടികളുടെ റിപ്പോർട്ട് സമർപ്പിക്കണമെന്നും കേന്ദ്ര വാർത്താവിനിമയ മന്ത്രാലയം ആവശ്യപ്പെട്ടു.
ഇന്ത്യയിലെ സിനിമാ വ്യവസായം, ഒടിടി പ്ലാറ്റ്‌ഫോമുകൾ, നിർമ്മാതാക്കൾ, വിതരണക്കാർ എന്നിവരടങ്ങുന്ന ക്രിയേറ്റർ എക്കണോമിയെ സംരക്ഷിക്കുന്നതിൻ്റെ ഭാഗമായാണ് സർക്കാരിൻ്റെ ഈ ശക്തമായ ഇടപെടൽ. വ്യാജ ഉള്ളടക്കങ്ങൾ കണ്ടെത്താനും, റിപ്പോർട്ട് ചെയ്യാനും, അവ നീക്കം ചെയ്യാനുമുള്ള സംവിധാനങ്ങൾ ടെലിഗ്രാം ശക്തമാക്കേണ്ടതുണ്ട്.
സർക്കാർ ആവശ്യപ്പെടുമ്പോൾ മാത്രം ചാനലുകൾ നീക്കം ചെയ്യുന്ന രീതി ഇനി അനുവദിക്കില്ല. വ്യാജപതിപ്പുകൾ തടയാൻ ടെലിഗ്രാം സ്വയം കർശനമായ നിരീക്ഷണ സംവിധാനം ഏർപ്പെടുത്തണം. വ്യാജ ഉള്ളടക്കങ്ങൾ ആവർത്തിച്ച് പങ്കുവെക്കുന്ന ചാനലുകൾ, ഗ്രൂപ്പുകൾ, ബോട്ടുകൾ, അഡ്മിൻമാർ എന്നിവർക്കെതിരെ കർശന നടപടി സ്വീകരിക്കണം. നിർമ്മാതാക്കൾക്കും നിയമപാലകർക്കുമായി പ്ലാറ്റ്‌ഫോമിൽ ഒരുക്കിയിട്ടുള്ള പരാതി പരിഹാര സംവിധാനങ്ങളുടെ വിശദാംശങ്ങൾ ഉൾപ്പെടുത്തി 15 ദിവസത്തിനകം ‘ആക്ഷൻ ടേക്കൺ റിപ്പോർട്ട്’ സമർപ്പിക്കണം
.ഇന്ത്യയിലെ ഐടി നിയമങ്ങൾ അനുസരിച്ചുള്ള ജാഗ്രത പുലർത്താൻ ടെലിഗ്രാമിന് ബാധ്യതയുണ്ടെന്ന് മന്ത്രാലയം ഓർമ്മിപ്പിച്ചു. കൂടാതെ പകർപ്പവകാശ ലംഘനം ഇന്ത്യയിൽ വെറുമൊരു നിയമലംഘനമല്ല, മറിച്ച് ക്രിമിനൽ കുറ്റമാണെന്നും കേന്ദ്രം വ്യക്തമാക്കി. മുൻപ് വ്യാജപതിപ്പുകൾ പ്രചരിപ്പിച്ച മൂവായിരത്തിലധികം ടെലിഗ്രാം ചാനലുകൾക്കെതിരെ സർക്കാർ നടപടിയെടുത്തിരുന്നു.
നേരത്തെ, നീറ്റ്-യുജി പുനഃപരീക്ഷയുമായി ബന്ധപ്പെട്ട ചോദ്യപേപ്പർ ചോർച്ചയും മറ്റ് ക്രമക്കേടുകളും തടയുന്നതിനായി ടെലിഗ്രാമിന് ഇന്ത്യയിൽ ആറ് ദിവസത്തെ താൽക്കാലിക നിരോധനം ഏർപ്പെടുത്തിയിരുന്നു. സർക്കാരിൻ്റെ ഈ നടപടി ഡൽഹി ഹൈക്കോടതി ശരിവെക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പ്ലാറ്റ്‌ഫോമുകളുടെ ഉത്തരവാദിത്തം ഉറപ്പാക്കുന്നതിലേക്ക് കേന്ദ്ര സർക്കാർ ഇപ്പോൾ നീങ്ങുന്നത്.

