തിരുവനന്തപുരം: പിഎസ്സ്സി യോഗത്തിൽ അംഗങ്ങളുടെ രൂക്ഷ വിമർശനത്തെ തുടർന്ന് ചെയർമാൻ ഒറ്റപ്പെട്ടു. പിഎസ്സ്സി യുടെ വിശ്വാസ്യത തകർക്കും വിധത്തിൽ അന്വേഷണത്തിൽ അട്ടിമറി ഉണ്ടായെന്നാണ് യോഗത്തിൽ ഉയർന്ന പ്രധാന വിമർശനം. പരീക്ഷാ കൺട്രോളറുടെ റിപ്പോർട്ടിൽ കൂടുതൽ അന്വേഷണം വേണമെന്ന ശുപാർശയുണ്ടായിരുന്നെങ്കിലും, ആ റിപ്പോർട്ട് പരിഗണിക്കേണ്ടതില്ലെന്ന നിലപാടാണ് അംഗങ്ങൾ സ്വീകരിച്ചത്. യോഗത്തിലുണ്ടായ കടുത്ത വിമർശനങ്ങൾക്കൊടുവിലാണ് നിലവിൽ പിഎസ്‍സി നിയമന തട്ടിപ്പ് ആഭ്യന്തര വിജിലൻസ് എസ് പി അന്വേഷിക്കുമെന്നും പരീക്ഷ കൺട്രോളറുടെ അന്വേഷണം മരവിപ്പിക്കുമെന്നും ചെയർമാൻ അറിയിച്ചത്.
അന്വേഷണ ചുമതല കൺട്രോളർക്ക് നൽകിയതിൽ നേരത്തെ തന്നെ അംഗങ്ങൾ വലിയ വിമർശനവുമായി രംഗത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ അന്വേഷണം ആഭ്യന്തര വിജിലൻസ് എസ് പിക്ക് കൈമാറിയിരിക്കുന്നത്. പത്ത് ചോദ്യങ്ങൾ മൂല്യനിർണ്ണയം നടത്താതെ തയ്യാറാക്കിയ റാങ്ക് പട്ടികയിൽ ഒന്നാമതെത്തി നിയമനം ലഭിച്ചത് ഇടത് സംഘടനാ നേതാവിനാണ് എന്ന വിവരമാണ് സംഭവത്തെ വിവാദമാക്കിയത്. തുടർന്ന് കഴിഞ്ഞ തിങ്കളാഴ്ച ചേർന്ന കമ്മീഷൻ യോഗം ഈ റാങ്ക് പട്ടിക റദ്ദാക്കിയിരുന്നു.
തുടർന്ന് അന്വേഷണത്തിന് ആഭ്യന്തര വിജിലൻസ് ഓഫീസറെ ചുമതലപ്പെടുത്തിയെന്നാണ് ആദ്യം വാർത്താകുറിപ്പ് പുറത്തിറക്കിയിരുന്നത്. എന്നാൽ കഴിഞ്ഞ ദിവസം അന്വേഷണ ചുമതല ചെയർമാൻ പരീക്ഷാ കൺട്രോളറെ ഏൽപ്പിക്കുകയായിരുന്നു. ആഭ്യന്തര വിജിലൻസ് ഓഫീസർ എന്ന ചുമതല കൂടി കൺട്രോളർക്കുണ്ടെന്നായിരുന്നു ഇതിന് ചെയർമാൻ നൽകിയ വിശദീകരണം. എന്നാൽ ഈ നടപടിക്കെതിരെ അംഗങ്ങൾ കടുത്ത അമർഷം രേഖപ്പെടുത്തുകയും അന്വേഷണ അട്ടിമറി ആരോപിക്കുകയും ചെയ്തതോടെയാണ് ഒടുവിൽ കൺട്രോളറുടെ അന്വേഷണം മരവിപ്പിച്ച് ആഭ്യന്തര വിജിലൻസ് എസ് പിക്ക് തന്നെ ചുമതല കൈമാറാൻ ചെയർമാൻ നിർബന്ധിതനായത്.

