രാജസ്ഥാൻ : പാചകവാതക പ്രതിസന്ധി ഏഴ് ദിവസം കൊണ്ട് മറികടന്നുവെന്നും കൃത്യമായി വിതരണം ഉറപ്പാക്കിയെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ ആദ്യ ഗ്രീന്‍ഫീൽഡ് റിഫൈനറിയുടെ ഉദ്ഘാടനം രാജസ്ഥാനിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പശ്ചിമേഷ്യൻ സംഘർഷങ്ങളെ തുടർന്ന് ലോകത്ത് അസ്ഥിരത രൂപപ്പെട്ടു. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഏറ്റവും വലിയ ഊർജ്ജ പ്രതിസന്ധിയാണ് നേരിട്ടത്. പരിഭ്രാന്തി പരത്താൻ ചിലർ ശ്രമിച്ചു. എന്നാൽ നിർണായകമായ തീരുമാനങ്ങൾ ആവശ്യമായ സമയത്ത് സ്വീകരിച്ചുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
PNG വിതരണം വർദ്ധിപ്പിച്ചു. എൽപിജി പ്രതിസന്ധി ഇന്ത്യയെ ബാധിക്കില്ലെന്ന് ഉറപ്പാക്കി. പ്രതിസന്ധിഘട്ടത്തിൽ ചിലർ രാഷ്ട്രീയം കളിച്ചു. 950 രൂപയ്ക്ക് കുടുംബങ്ങളിൽ LPG എത്തിക്കാൻ കഴിഞ്ഞു. ഇന്ധന വിലയിൽ 10 രൂപ ഇറക്കുമതി തീരുവ കുറച്ചു. രാജ്യത്ത് ഒരിടത്ത് പോലും വിതരണ ശൃംഗല തടസ്സപ്പെട്ടില്ല. അന്താരാഷ്ട്ര സൗഹൃദങ്ങൾ ഇന്ത്യക്ക് ഗുണം ചെയ്തു.
രാജ്യങ്ങൾക്കിടയിലെ സൗഹൃദവും നയതന്ത്രവും നിർണായക പങ്കുവഹിച്ചു. വിവിധ സ്രോതസ്സുകളിൽ നിന്ന് ഇന്ധനം ശേഖരിച്ചു. 40 രാജ്യങ്ങളിൽ നിന്ന് ഇന്ത്യ ഊർജ്ജം ഇറക്കുമതി ചെയ്തു. ഉജ്ജ്വല യോജന വഴി പാവപ്പെട്ടവർക്ക് ഗ്യാസ് സിലിണ്ടറുകൾ ലഭ്യമായി. രാജസ്ഥാനിൽ മുൻ കോൺഗ്രസ് സർക്കാർ വികസനം തടസ്സപ്പെടുത്തിയെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

