Thursday, June 18, 2026
HomeNewsതൃണമൂല്‍ കോണ്‍ഗ്രസിലുണ്ടായ പിളർപ്പ്; എൻഡിഎയ്ക്ക് നേട്ടം, ഡിഎംകെ കൂടി ബിജെപിയെ പിന്തുണയ്ക്കാൻ സാധ്യത

തൃണമൂല്‍ കോണ്‍ഗ്രസിലുണ്ടായ പിളർപ്പ്; എൻഡിഎയ്ക്ക് നേട്ടം, ഡിഎംകെ കൂടി ബിജെപിയെ പിന്തുണയ്ക്കാൻ സാധ്യത

ന്യൂദില്ലി : പ്രതിപക്ഷ നിരയിലുണ്ടായ വൻ പിളർപ്പുകള്‍ രാജ്യത്തെ ഭരണകക്ഷിയായ എൻഡിഎയ്ക്ക് വൻ നേട്ടമായി. ലോക്‌സഭയില്‍ ഭരണഘടന ഭേദഗതി ബില്ലുകള്‍ പാസാക്കുന്നതിനായി മൂന്നില്‍ രണ്ട് ഭൂരിപക്ഷം തികയ്ക്കാൻ മോദി സർക്കാരിന് ഇനി വെറും 6 വോട്ടുകള്‍ മാത്രമാണ് ആവശ്യം.

കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ വനിതാ സംവരണവുമായി ബന്ധപ്പെടുത്തിയുള്ള മണ്ഡല പുനർനിർണ്ണയ ഭരണഘടനാ ഭേദഗതി ബില്‍ പ്രതിപക്ഷത്തിന്റെ ശക്തമായ എതിർപ്പിനെത്തുടർന്ന് ലോക്‌സഭയില്‍ പരാജയപ്പെട്ടിരുന്നു. അന്ന് 54 വോട്ടുകളുടെ കുറവാണ് എൻഡിഎയ്ക്ക് ഉണ്ടായത്. എന്നാല്‍ മാറിയ സാഹചര്യത്തില്‍ ബില്‍ വീണ്ടും പാർലമെന്റില്‍ എത്തിയാല്‍ അത് എളുപ്പത്തില്‍ പാസാക്കാൻ സർക്കാരിന് സാധിച്ചേക്കും.

തൃണമൂല്‍ കോണ്‍ഗ്രസിലുണ്ടായ വൻ പിളർപ്പാണ് എൻഡിഎയുടെ ഭൂരിപക്ഷം ഉയർത്തിയത്. പാർട്ടിയുടെ 28 ലോക്‌സഭാ എംപിമാരില്‍ 20 പേർ വിമതരായി മാറി ‘നാഷണലിസ്റ്റ് സിറ്റിസണ്‍സ് പാർട്ടി ഓഫ് ഇന്ത്യ’ എന്ന പാർട്ടിയില്‍ ലയിച്ചു. ഇവർ ഇപ്പോള്‍ എൻഡിഎ മുന്നണിയുടെ ഭാഗമാണ്. മഹാരാഷ്ട്രയില്‍ ഉദ്ധവ് താക്കറെയുടെ ശിവസേന വിഭാഗത്തിലെ 9 എംപിമാരില്‍ 6 പേർ പാർട്ടി വിടാൻ ഒരുങ്ങുകയാണെന്നാണ് റിപ്പോർട്ട്. ഇവർ ഏക്നാഥ് ഷിൻഡെയുടെ ശിവസേന വിഭാഗത്തില്‍ ചേർന്നേക്കും. ഇത് ഭരണപക്ഷത്തിന്റെ അംഗബലം 26 ആയി ഉയർത്തും. കോണ്‍ഗ്രസുമായുള്ള ഭിന്നതയെത്തുടർന്ന് ‘ഇന്ത്യ’ മുന്നണി വിട്ട എം.കെ. സ്റ്റാലിന്റെ ഡിഎംകെ ചില ആവശ്യങ്ങള്‍ മുൻനിർത്തി സർക്കാരിനെ പിന്തുണച്ചേക്കുമെന്ന് സൂചനയുണ്ട്. ഡിഎംകെയുടെ 22 എംപിമാരുടെ പിന്തുണ കൂടി ലഭിച്ചാല്‍ ഭരണപക്ഷത്തിന്റെ വോട്ട് നില 348 ആയി ഉയരും.

ലോക്‌സഭയിലെ നിലവിലെ സാഹചര്യത്തില്‍ ഭരണഘടനാ ഭേദഗതി പാസാക്കാൻ 352 വോട്ടുകളാണ് വേണ്ടത്. ഡിഎംകെ കൂടി പിന്തുണച്ചാല്‍ എൻഡിഎയ്ക്ക് 348 വോട്ടുകളാകും. അവശേഷിക്കുന്ന 6 വോട്ടുകള്‍ക്കായി സമാജ്‌വാദി പാർട്ടിയിലെ വിമതരെയോ പ്രതിപക്ഷത്തെ മറ്റ് ചെറിയ പ്രാദേശിക പാർട്ടികളെയോ ബിജെപി ലക്ഷ്യമിടുന്നുണ്ട്. രാജ്യസഭയിലും മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തിന് (164 വോട്ടുകള്‍) എൻഡിഎയ്ക്ക് ഇനി 6 വോട്ടുകളുടെ കുറവ് മാത്രമാണുള്ളത്. തൃണമൂല്‍ കോണ്‍ഗ്രസ് എംപിമാരുടെ രാജി മൂലമുണ്ടായ ഒഴിവുകളിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പോടെ ഈ സംഖ്യയും മറികടക്കാൻ എൻഡിഎയ്ക്ക് സാധിച്ചേക്കും. ഈ സാഹചര്യത്തില്‍ വരാനിരിക്കുന്ന പാർലമെന്റിന്റെ വർഷകാല സമ്മേളനത്തില്‍ മണ്ഡല പുനർനിർണ്ണയ ബില്ലും വനിതാ സംവരണ ബില്ലും സർക്കാർ വീണ്ടും അവതരിപ്പിച്ചേക്കുമെന്നാണ് റിപ്പോർട്ടുകള്‍. ബിജെപിയുടെ പ്രധാന വാഗ്ദാനങ്ങളിലൊന്നായ ‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ ബില്ലും ഇതിന് പിന്നാലെ പാർലമെന്റില്‍ എത്തിയേക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments