വാഷിംഗ്ടൺ : യുണൈറ്റഡ് സ്റ്റേറ്റ്സിൽ അഭയം തേടിയെത്തിയവർക്കും താൽക്കാലികമായി കഴിയുന്ന വിദേശ പൗരന്മാർക്കും നൽകിവരുന്ന തൊഴിൽ അനുമതി കർശനമാക്കാൻ ജോ ബൈഡൻ ഭരണകൂടത്തിൻ്റെ ആഭ്യന്തര സുരക്ഷാ വകുപ്പ് പുതിയ നിയമഭേദഗതിക്ക് ഒരുങ്ങുന്നു. ഹ്യൂമാനിറ്റേറിയൻ പരോൾ ഉള്ളവർ, നാടുകടത്തൽ ഭീഷണി നേരിടുന്നവർ എന്നിവരെയാണ് പുതിയ നിർദ്ദേശം പ്രധാനമായും ബാധിക്കുക. എന്നാൽ എച്ച്-1ബി പോലെയുള്ള വിദഗ്ദ്ധ തൊഴിലാളികളുടെ വിസകളെ ഈ നിയമം ബാധിക്കില്ല.അടിയന്തര മാനുഷിക പരിഗണനയിൽ യു.എസിൽ പ്രവേശിച്ചവർക്ക് വിവേചനാധികാരത്തോടെ നൽകുന്ന തൊഴിൽ അനുമതി പരിമിതപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് ഡി.എച്ച്.എസ് വ്യക്തമാക്കി.
പുതിയ നിയമം പ്രാബല്യത്തിൽ വന്നാൽ അപേക്ഷകർക്ക് തങ്ങളുടെ സാമ്പത്തിക ആവശ്യകത തെളിയിക്കേണ്ടി വരും. കൂടാതെ വിപുലമായ പശ്ചാത്തല പരിശോധനകളും ബയോമെട്രിക് പരിശോധനകളും പൂർത്തിയാക്കണം. നിലവിലുള്ള രണ്ട് വർഷത്തെ വർക്ക് പെർമിറ്റ് കാലാവധി ഒരു വർഷമായി ചുരുക്കാനും നിർദ്ദേശമുണ്ട്. തൊഴിലുടമകൾ നിർബന്ധമായും ഫെഡറൽ ‘ഇ-വെരിഫൈ’ സംവിധാനം ഉപയോഗിക്കുന്നവരായിരിക്കണം എന്നതും പുതിയ നിബന്ധനയാണ്.
പുതിയ മാറ്റം യു.എസിലെ അഭയാർത്ഥികളെ പട്ടിണിയിലേക്ക് തള്ളിവിടുമെന്ന് പ്രമുഖ ഇമിഗ്രേഷൻ അറ്റോർണി ഗോർഡൻ ക്വാൻ പ്രതികരിച്ചു. യു.എസിൽ അഭയം തേടുന്നത് നിരുത്സാഹപ്പെടുത്തുകയാണ് ഈ കടുത്ത തീരുമാനത്തിന് പിന്നിലെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, അമേരിക്കൻ തൊഴിലാളികളുടെ തൊഴിൽ സംരക്ഷണം ഉറപ്പാക്കാനാണ് ഈ നടപടിയെന്നാണ് ആഭ്യന്തര സുരക്ഷാ വകുപ്പിൻ്റെ വാദം. വിദേശ തൊഴിലാളികൾക്ക് ജോലി നഷ്ടപ്പെടുന്നത് യു.എസ് ബിസിനസ്സ് സ്ഥാപനങ്ങൾക്ക് കനത്ത തിരിച്ചടിയാകുമെന്നും ജീവനക്കാരുടെ കുറവ് മൂലമുള്ള അധികച്ചെലവുകൾക്കും നികുതി വരുമാന നഷ്ടത്തിനും ഇത് കാരണമാകുമെന്നും ഡി.എച്ച്.എസ് തന്നെ പുറത്തുവിട്ട റിപ്പോർട്ടിൽ സമ്മതിക്കുന്നുണ്ട്.

