ഇന്ത്യ ഉള്‍പ്പെടെയുള്ള പ്രധാന വ്യാപാര പങ്കാളികള്‍ക്ക് മേല്‍ പുതിയ തീരുവ ചുമത്താന്‍ അമേരിക്കയുടെ ആലോചന. നിര്‍ബന്ധിത തൊഴില്‍ ചൂഷണത്തിലൂടെ നിര്‍മ്മിക്കുന്ന ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി തടയുന്നതില്‍ പരാജയപ്പെട്ടു എന്നാരോപിച്ചാണ് യുഎസ് നീക്കം. ഇന്ത്യയില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് 12.5 ശതമാനം വരെ അധിക ഇറക്കുമതി തീരുവ ചുമത്താനാണ് യുഎസ് ശ്രമം നടത്തുന്നത്. മറ്റ് രാജ്യങ്ങളില്‍ നിന്ന് കുറഞ്ഞത് 10 ശതമാനമെങ്കിലും തീരുവ ഈടാക്കാനും ആലോചനയുണ്ട്.
ഇന്ത്യയും മറ്റ് രാജ്യങ്ങളും : തീരുവ നിരക്കുകള്‍ ഇങ്ങനെ – നിര്‍ബന്ധിത തൊഴില്‍ രീതികള്‍ ഫലപ്രദമായി നിരോധിക്കുകയോ നടപ്പാക്കുകയോ ചെയ്യാത്ത 54 രാജ്യങ്ങള്‍ക്ക് 12.5 ശതമാനം തീരുവ ചുമത്താനാണ് യുണൈറ്റഡ് സ്റ്റേറ്റ്‌സ് ട്രേഡ് റെപ്രസെന്റേറ്റീവ് ശുപാര്‍ശ ചെയ്യുന്നത്. 12.5% തീരുവ നേരിടുന്ന രാജ്യങ്ങള്‍ : ഇന്ത്യ, ചൈന, വിയറ്റ്‌നാം, തായ്വാന്‍, യുണൈറ്റഡ് കിംഗ്ഡം , ജപ്പാന്‍, ദക്ഷിണ കൊറിയ, ബ്രസീല്‍, സ്വിറ്റ്‌സര്‍ലന്‍ഡ്.
10% തീരുവ ഈ രാജ്യങ്ങള്‍ക്ക് : നിര്‍ദ്ദേശങ്ങള്‍ ഫലപ്രദമായി നടപ്പാക്കാത്ത കാനഡ, ഇക്വഡോര്‍, യൂറോപ്യന്‍ യൂണിയന്‍ , ഇന്തോനേഷ്യ, മെക്‌സിക്കോ, പാകിസ്ഥാന്‍ എന്നീ 6 രാജ്യങ്ങള്‍ക്ക് 10 ശതമാനം തീരുവയായിരിക്കും ചുമത്തുക.
ഇളവുകള്‍ ആര്‍ക്കൊക്കെ?
പുതിയ നികുതി നിര്‍ദ്ദേശത്തില്‍ ചില ഉല്‍പ്പന്നങ്ങള്‍ക്ക് ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ബീഫ്, കോഫി, ചില പ്രത്യേക പഴവര്‍ഗ്ഗങ്ങള്‍, അണ്ടിപ്പരിപ്പുകള്‍ എന്നിവയെ തീരുവയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. വടക്കേ അമേരിക്കന്‍ സ്വതന്ത്ര വ്യാപാര കരാര്‍ പാലിക്കുന്ന കാനഡ, മെക്‌സിക്കോ എന്നിവിടങ്ങളില്‍ നിന്നുള്ള സാധനങ്ങള്‍ക്കും ചില തുണിത്തരങ്ങള്‍ക്കും വസ്ത്രങ്ങള്‍ക്കും ഇളവ് ലഭിക്കും.
എന്താണ് ഈ നീക്കത്തിന് പിന്നില്‍?
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്‍പ് ചുമത്തിയ ചില തീരുവകള്‍ ഫെബ്രുവരിയില്‍ സുപ്രീം കോടതി റദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സ്ഥിരമായ തീരുവ ചുമത്താനുള്ള വഴികള്‍ യുഎസ് തേടാന്‍ ആരംഭിച്ചത്. യുഎസിന്റെ ഈ പുതിയ നീക്കത്തോട് മറ്റ് രാജ്യങ്ങള്‍ എങ്ങനെ പ്രതികരിക്കുമെന്നത് നിര്‍ണായകമാണ്. ഇതുവരെ മറ്റ് രാജ്യങ്ങള്‍ തിരിച്ചടികള്‍ക്ക് മുതിരാതെ, ചര്‍ച്ചകളിലൂടെ തീരുവ കുറയ്ക്കാനാണ് ശ്രമിച്ചിട്ടുള്ളത്.
ഈ നികുതി നിര്‍ദ്ദേശത്തിന്മേല്‍ ജൂലൈ 6 വരെ പൊതുജനങ്ങള്‍ക്ക് രേഖാമൂലം അഭിപ്രായങ്ങള്‍ അറിയിക്കാവുന്നതാണ്. തുടര്‍ന്ന് ജൂലൈ 7 മുതല്‍ ‘സെക്ഷന്‍ 301’ പാനലിന്റെ പരസ്യ ഹിയറിംഗുകള്‍ ആരംഭിക്കും. നിര്‍ബന്ധിത തൊഴില്‍ ചൂഷണത്തിന് പുറമെ, രാജ്യങ്ങളിലെ അമിത വ്യവസായ ശേഷിയെക്കുറിച്ചും യുഎസ് വ്യാപാര പ്രതിനിധി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

