Wednesday, June 3, 2026
HomeNewsഇസ്രായേൽ ലബനൻ വെടിനിർത്തൽ കരാർ ചർച്ചകൾ വിജയത്തിലേക്ക്

ഇസ്രായേൽ ലബനൻ വെടിനിർത്തൽ കരാർ ചർച്ചകൾ വിജയത്തിലേക്ക്

ബെയ്റൂട്ട് : ഇസ്രായേലും ലെബനൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹിസ്ബുള്ളയും പരസ്പരമുള്ള ആക്രമണങ്ങൾ അവസാനിപ്പിക്കാൻ ധാരണയിലെത്തിയതായി ലെബനൻ. ലെബനൻ തലസ്ഥാനമായ ബെയ്റൂട്ടിന് മേൽ ഇസ്രായേൽ ആക്രമണം നടത്തില്ലെന്ന വ്യവസ്ഥയിലാണ് ഹിസ്ബുള്ള വെടിനിർത്തലിന് തയ്യാറായതെന്ന് യു.എസിലെ ലെബനീസ് എംബസി അറിയിച്ചു. യു.എസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ മധ്യസ്ഥതയിൽ നടന്ന ചർച്ചകൾക്കൊടുവിലാണ് ഇരുവിഭാഗവും ആക്രമണങ്ങൾ നിർത്താൻ സമ്മതിച്ചത്.

ഈ പുതിയ സുരക്ഷാ ക്രമീകരണ പ്രകാരം, ഹിസ്ബുള്ള ഇസ്രായേലിന് നേരെയുള്ള ആക്രമണങ്ങളിൽ നിന്ന് പൂർണ്ണമായി പിന്മാറും. ഇതിന് പകരമായി ബെയ്റൂട്ടിൻ്റെ തെക്കൻ മേഖലകളിൽ ഇസ്രായേൽ നടത്തുന്ന വ്യോമാക്രമണങ്ങൾ അവസാനിപ്പിക്കും. വെടിനിർത്തൽ കരാർ എല്ലാ ലെബനീസ് പ്രദേശങ്ങളിലേക്കും വ്യാപിപ്പിക്കുമെന്നും എംബസി വ്യക്തമാക്കി.കരാർ തത്വത്തിൽ അംഗീകരിച്ചതായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു സ്ഥിരീകരിച്ചു. എന്നാൽ, തങ്ങളുടെ നഗരങ്ങൾ ലക്ഷ്യമിട്ട് ഹിസ്ബുള്ള വീണ്ടും ആക്രമണം നടത്തിയാൽ ബെയ്റൂട്ടിൽ ശക്തമായ തിരിച്ചടി നൽകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. കൂടാതെ, തെക്കൻ ലെബനനിൽ നിലവിൽ ആസൂത്രണം ചെയ്ത സൈനിക പ്രവർത്തനങ്ങളുമായി ഇസ്രായേൽ പ്രതിരോധ സേന മുന്നോട്ട് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വെടിനിർത്തൽ പ്രഖ്യാപനത്തിന് ശേഷവും അതിർത്തികളിൽ ചിലയിടങ്ങളിൽ ഏറ്റുമുട്ടലുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വടക്കൻ ഇസ്രായേലിലെ സൈനിക ക്യാമ്പുകൾക്ക് നേരെ ഹിസ്ബുള്ള ഡ്രോൺ-ഷെൽ ആക്രമണങ്ങൾ നടത്തിയപ്പോൾ, തെക്കൻ ലെബനനിലെ വിവിധ മേഖലകളിൽ ഇസ്രായേൽ വ്യോമാക്രമണവും നടത്തി.

ലബനനിലെ ഇസ്രായേൽ സൈനിക നടപടികൾ നിലവിലുള്ള യു.എസ്-ഇറാൻ വെടിനിർത്തൽ കരാറിനെ ബാധിക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയിരുന്നു. ലെബനനിലെ ആക്രമണങ്ങൾ തുടർന്നാൽ യു.എസുമായുള്ള പരോക്ഷ ചർച്ചകൾ നിർത്തിവെക്കുമെന്നും, ചെങ്കടലിലെ ബാബ് അൽ-മന്ദബ് ഇടുക്ക് ഉൾപ്പെടെയുള്ള മറ്റ് മുന്നണികൾ വഴി ശക്തമായ പ്രതിരോധം തീർക്കുമെന്നും ഇറാൻ്റെ തസ്നിം വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.പശ്ചിമേഷ്യയിലെ സംഘർഷങ്ങളെ തുടർന്ന് രാജ്യാന്തര വിപണിയിൽ എണ്ണവില വീണ്ടും ഉയർന്നു.

അന്താരാഷ്ട്ര എണ്ണവിലയുടെ മാനദണ്ഡമായ ബ്രെൻ്റ് ക്രൂഡ് വില ബാരലിന് ഏകദേശം 5 ഡോളറോളം ഉയർന്ന് 97.44 ഡോളറിൽ എത്തി. പിന്നീട് നേരിയ തോതിൽ കുറഞ്ഞ് 95.70 ഡോളറിലാണ് വ്യാപാരം തുടരുന്നത്. മേഖലയിലെ സമാധാനം പുനഃസ്ഥാപിക്കാൻ യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുടെ നേതൃത്വത്തിൽ നയതന്ത്ര ചർച്ചകൾ ഊർജ്ജിതമായി തുടരുകയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments