യുദ്ധം അവസാനിപ്പിക്കാന്‍ യു.എസുമായുളള ധാരണാപത്രത്തിന്റെ കരട് രേഖ പുറത്തുവിട്ട് ഇറാന്‍. ഇതനുസരിച്ച് ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതത്തിന്റെ നിയന്ത്രണവും നടത്തിപ്പും ഇറാനും ഒമാനും ചേർന്ന് നിർവഹിക്കും. ഹോര്‍മുസിലെ നാവിക ഉപരോധം പിന്‍വലിച്ച് യു.എസ് സേന പിന്‍വാങ്ങുമെന്നും കരട് രേഖ പറയുന്നു. ഇറാന്‍ പുറത്തുവിട്ട കരാര്‍ രേഖയെ തള്ളി യുഎസ് രംഗത്തെത്തി.
‘ഇസ്ലാമാബാദ് മെമ്മോറാണ്ടം ഫ്രെയിംവർക്ക്’ എന്ന പേരിലുള്ള രേഖ ഇറാന്‍ ടി.വിയാണ് പുറത്തുവിട്ടത്. ധാരണ നടപ്പാകുമ്പോള്‍ ഹോര്‍മുസ് കടക്കുന്ന വാണിജ്യ കപ്പലുകളുടെ എണ്ണം ഒരു മാസത്തിനുള്ളിൽ യുദ്ധത്തിനു മുൻപുള്ള അവസ്ഥയിലേക്ക് ഇറാൻ പുനഃസ്ഥാപിക്കും. ഹോര്‍മുസില്‍ യു.എസ് നാവിക ഉപരോധം നീങ്ങുന്നതിനൊപ്പം യുദ്ധക്കപ്പലുകള്‍ക്ക് മേഖലയില്‍ അനുമതി നല്‍കില്ലെന്നും ധാരണാപത്രം പറയുന്നു. പാക്കിസ്ഥാന്റെ മധ്യസ്ഥതയിൽ നടന്ന പരോക്ഷ ചർച്ചകളുടെ ഫലമായാണ് പുതിയ നീക്കം. രൂപരേഖയ്ക്ക് അന്തിമരൂപമായിട്ടില്ലെന്നും ‘കൃത്യമായ ഉറപ്പുകൾ’ ലഭിക്കാതെ തുടർനടപടികൾ സ്വീകരിക്കില്ലെന്നും ടെഹ്റാൻ വ്യക്തമാക്കി.

