കൊച്ചി: സി.എം.ആര്‍.എല്ലും എക്‌സാലോജിക്കും തമ്മിലുള്ള സാമ്പത്തിക ഇടപാട് കേസില്‍ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു. ഇ.ഡിയാണ് അക്കൗണ്ട് മരവിപ്പിച്ചത്. എച്ച്.ഡി.എഫ്.സി ബാങ്കിലെ അക്കൗണ്ടാണ് മരവിപ്പിച്ചത്. റെയ്ഡിന് പിന്നാലെയാണ് നടപടി. വീണയുടെ ബാങ്ക് സ്ഥിരനിക്ഷേപത്തിന്റെ രേഖകളും ഇ.ഡി പിടിച്ചെടുത്തിരുന്നു.
242 അക്കൗണ്ടുകളിലായി ഏകദേശം 18.36 കോടി രൂപ മരവിപ്പിച്ചതായി പറയുന്നു. പരിശോധനയില്‍ രേഖകള്‍/ അക്കൗണ്ടുകള്‍, ഡിജിറ്റല്‍ തെളിവുകള്‍, നിക്ഷേപങ്ങള്‍/ ബാങ്ക് എഫ്.ഡി എന്നിവ കണ്ടെത്തിയതായും ഇ.ഡി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.കണ്ടെത്തിയ തെളിവുകള്‍ പരിശോധിച്ചു വരികയാണ്. സി.എം.ആര്‍.എല്ലില്‍ നിന്നും പണംകൈപ്പറ്റിയ മറ്റുള്ളവരെ കുറിച്ചും അന്വേഷണം തുടരുമെന്നും ഇ.ഡി വ്യക്തമാക്കി.
മാസപ്പടി കേസില്‍ പിണറായി വിജയന്റെയും മുഹമ്മദ് റിയാസിന്റെയും വീടുകളിലടക്കം 12 ഇടങ്ങളില്‍ ഇ.ഡി റെയ്ഡ് നടത്തിയിരുന്നു.തിരുവനന്തപുരത്തെ പിണറായി വിജയന്റെ വാടക വീട്ടിലെ പരിശോധന എട്ടര മണിക്കൂറോളം നീണ്ടു. റെയ്ഡിന് പിന്നാലെ പ്രവര്‍ത്തകരെ കാണാന്‍ പിണറായി വിജയന്‍ നേരിട്ടെത്തി. ഇ.ഡിയെ ഒരുമിച്ച് നേരിടാമെന്ന് പിണറായി പറഞ്ഞു. കണ്ണൂരിലെയും കോഴിക്കോട്ടെയും റെയ്ഡില്‍ ഒന്നും കണ്ടെത്തനായില്ലെന്ന് ഇഡി രേഖാമൂലം എഴുതി നല്‍കി.
പുലര്‍ച്ചെ ആറ് മണിയോടെയാണ് റെയ്ഡ് തുടങ്ങിയത്. പിണറായി വിജയന്റെ തിരുവനന്തപുരത്തെയും കണ്ണൂരിലെയും വീടുകളിലടക്കം സംസ്ഥാനത്തെ പത്തിടങ്ങളിലും ബംഗ്ലൂരിലെ രണ്ടിടങ്ങളിലും ഇ.ഡി സംഘം ഒരേ സമയമെത്തി. തിരുവനന്തപുരം ബേക്കറി ജംങ്ഷനിലെ പിണറായി വിജയന്റെ വാടക വീട്ടിലെത്തിയത് ഒരു വനിതയടക്കം അഞ്ച് ഉദ്യോഗസ്ഥര്‍. ഒപ്പം സുരക്ഷക്കായി എട്ട് കേന്ദ്രസേന ഉദ്യോഗസ്ഥരും. പിണറായി വിജയന്റെ മകള്‍ വീണയുടെ ഉടമസ്ഥതയിലുള്ള എക്‌സാ ലോജിക്ക് കമ്പനിക്ക് 2017 മുതല്‍ 20 വരെയുള്ള മൂന്ന് വര്‍ഷങ്ങളിലായി ഒരു കോടി 72 ലക്ഷം രൂപ നല്‍കിയതിന്റെ കാരണമെന്തന്നായിരുന്നു ഇ.ഡി തിരക്കിയത്. എന്ത് സേവനമാണ് സി.എം.ആര്‍.എല്ലിന് എക്‌സാ ലോജിക് നല്‍കിയത്.ഇവര്‍ തമ്മിലുള്ള കരാര്‍ എന്താണ്.പണം കൈമാറിയതിന്റെ രേഖകള്‍ കണ്ടെത്താന്‍ കൂടിയായിരുന്നു പരിശോധന.

