Thursday, May 28, 2026
HomeAmericaസമാധാന ചർച്ചകളൽ ഒട്ടും തൃപ്തനല്ലെന്ന് യു.എസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്

സമാധാന ചർച്ചകളൽ ഒട്ടും തൃപ്തനല്ലെന്ന് യു.എസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്

വാഷിംഗ്ടൺ : പശ്ചിമേഷ്യൻ പ്രതിസന്ധി പരിഹരിക്കുന്നതിനായി ഇറാനുമായി നടത്തുന്ന സമാധാന ചർച്ചകളിലെ വ്യവസ്ഥകളിൽ താൻ ഒട്ടും തൃപ്തനല്ലെന്ന് യു.എസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. നിലവിലെ സാഹചര്യത്തിൽ ഒരു കരാറിലെത്താൻ ടെഹ്‌റാൻ അതീവ താല്പര്യം കാണിക്കുന്നുണ്ടെങ്കിലും, യു.എസ് മുന്നോട്ടുവെക്കുന്ന കർശന വ്യവസ്ഥകളോട് പൂർണ്ണമായി പൊരുത്തപ്പെടാൻ അവർക്ക് കഴിഞ്ഞിട്ടില്ല. ചർച്ചകൾ പരാജയപ്പെടുകയാണെങ്കിൽ ഇറാനെതിരെ വീണ്ടും ശക്തമായ സൈനിക ആക്രമണം പുനരാരംഭിക്കാൻ വാഷിംഗ്ടൺ സന്നദ്ധമാണെന്ന കടുത്ത മുന്നറിയിപ്പും ട്രംപ് ആവർത്തിച്ചു.

ബുധനാഴ്ച വൈറ്റ് ഹൗസിൽ നടന്ന ക്യാബിനറ്റ് യോഗത്തിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് ട്രംപ് യു.എസിൻ്റെ നിലപാട് വ്യക്തമാക്കിയത്. “അവർക്ക് ഒരു കരാർ ഉണ്ടാക്കിയേ മതിയാകൂ, അവർക്ക് മറ്റ് മാർഗ്ഗങ്ങളില്ല. വലിയ സാമ്പത്തിക-സൈനിക പ്രതിസന്ധിയിലാണ് ഇറാൻ ഇപ്പോൾ ചർച്ചയ്ക്ക് ഇരിക്കുന്നത്,” ട്രംപ് പരിഹസിച്ചു. ഒന്നുകിൽ യു.എസിന് അനുകൂലമായ കരാർ ഉണ്ടാകും, അല്ലെങ്കിൽ സൈനിക നടപടിയിലൂടെ ‘ബാക്കി ജോലി പൂർത്തിയാക്കേണ്ടി വരും’ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വ്യാജ കരാർ വാർത്തകൾ തള്ളി വൈറ്റ് ഹൗസ്മേഖലയിൽ നിന്ന് യു.എസ് സൈന്യത്തെ പൂർണ്ണമായി പിൻവലിക്കുമെന്നും, ഇറാൻ്റെ തുറമുഖങ്ങൾക്ക് മേലുള്ള നാവിക ഉപരോധം യു.എസ് നീക്കുമെന്നുമുള്ള രീതിയിൽ ഇറാനിയൻ സ്റ്റേറ്റ് ടിവി കഴിഞ്ഞ ദിവസം ഒരു കരട് കരാറിൻ്റെ വിശദാംശങ്ങൾ പുറത്തുവിട്ടിരുന്നു. ഇതിന് പകരമായി ഒരു മാസത്തിനകം ഹോർമുസ് കടലിടുക്കിലൂടെയുള്ള വാണിജ്യ കപ്പൽ ഗതാഗതം യുദ്ധത്തിന് മുൻപുള്ള അവസ്ഥയിലേക്ക് മാറ്റുമെന്നും, ഇതിൻ്റെ നിയന്ത്രണം ഇറാനും ഒമാനും ആയിരിക്കുമെന്നും ഇറാൻ അവകാശപ്പെട്ടു.

എന്നാൽ ഈ വാർത്ത പൂർണ്ണമായും കെട്ടിച്ചമച്ചതാണെന്ന് വൈറ്റ് ഹൗസ് ഔദ്യോഗികമായി പ്രതികരിച്ചു. ഹോർമുസ് കടലിടുക്കിൻ്റെ നിയന്ത്രണം ആർക്കും വിട്ടുകൊടുക്കില്ലെന്നും അത് ഉടനടി പൂർണ്ണമായി തുറക്കുമെന്നും ട്രംപ് വ്യക്തമാക്കി. കൂടാതെ ഇറാൻ അതിൻ്റെ ആണവ മോഹങ്ങൾ ഉപേക്ഷിക്കുന്നതിനെക്കുറിച്ചോ, സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരം കൈമാറുന്നതിനെക്കുറിച്ചോ ഇറാൻ പുറത്തുവിട്ട കരടിൽ പരാമർശമില്ലാത്തതും യു.എസിനെ ചൊടിപ്പിച്ചിട്ടുണ്ട്. ഇറാന് മേലുള്ള സാമ്പത്തിക ഉപരോധങ്ങൾ ലഘൂകരിക്കില്ലെന്നും, ഇറാൻ്റെ യുറേനിയം ശേഖരം നീക്കം ചെയ്യാൻ റഷ്യയെയോ ചൈനയെയോ അനുവദിക്കില്ലെന്നും ട്രംപ് തറപ്പിച്ചുപറഞ്ഞു.

കഴിഞ്ഞ ഫെബ്രുവരി 28-നാണ് യു.എസും ഇസ്രായേലും ചേർന്ന് ഇറാനെതിരെ വലിയ രീതിയിലുള്ള വ്യോമാക്രമണം നടത്തിയത്. ഇതേത്തുടർന്ന് പശ്ചിമേഷ്യ യുദ്ധഭീതിയിലാവുകയും, ആഗോള എണ്ണവില കുതിച്ചുയരാൻ കാരണമായി. ഇറാൻ്റെ നേതൃത്വത്തിൽ ഹോർമുസ് കടലിടുക്ക് അടച്ചുപൂട്ടുകയും ചെയ്തു. തുടർന്ന് ഏപ്രിൽ 8-ന് ഇരുവിഭാഗവും താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ചെങ്കിലും ചർച്ചകൾ വഴിമുട്ടി നിൽക്കുകയായിരുന്നു.കഴിഞ്ഞ തിങ്കൾ, ചൊവ്വാ ദിവസങ്ങളിൽ തെക്കൻ ഇറാനിലെ മിസൈൽ കേന്ദ്രങ്ങൾക്കും മൈനുകൾ സ്ഥാപിക്കാൻ ശ്രമിച്ച ഇറാൻ്റെ ബോട്ടുകൾക്കും നേരെ യു.എസ് വീണ്ടും ‘ആത്മരക്ഷാർത്ഥം’ എന്ന പേരിൽ ആക്രമണം നടത്തി. തങ്ങളുടെ സൈന്യത്തെ സംരക്ഷിക്കാനാണ് ഈ നീക്കമെന്ന് യു.എസ് അവകാശപ്പെടുമ്പോൾ, ഇത് ഏപ്രിൽ മാസത്തിലെ വെടിനിർത്തൽ കരാറിൻ്റെ ഗുരുതരമായ ലംഘനമാണെന്ന് ഇറാൻ ആരോപിക്കുന്നു.

ചർച്ചകളിൽ നേരിയ പുരോഗതിയുണ്ടെന്നും അടുത്ത ഏതാനും ദിവസങ്ങൾ നിർണ്ണായകമാണെന്നും യു.എസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ വ്യക്തമാക്കുന്നുണ്ടെങ്കിലും, ഇരുരാജ്യങ്ങളും തമ്മിലുള്ള കടുത്ത ഭിന്നതകൾ പരിഹരിക്കപ്പെടാതെ തുടരുന്നത് പശ്ചിമേഷ്യയെ വീണ്ടും ഒരു യുദ്ധത്തിലേക്ക് തള്ളിവിടുമോ എന്ന ആശങ്ക ശക്തമാക്കുന്നുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments