ആലപ്പുഴ: നവകേരള യാത്രക്കിടെ മുഖ്യമന്ത്രിയുടെ ഗൺമാന്മാർ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച സംഭവത്തിൽ ആരോപണവുമായി പിവി അൻവർ രംഗത്ത്. മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയൻ്റെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിയുടെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട പിവി അൻവർ, കേസ് ഡയറി തിരുത്തിയതിന് പിന്നിൽ വൻ ഗൂഢാലോചന നടന്നതായും ഉന്നത ഉദ്യോഗസ്ഥർക്ക് ഇതിൽ പങ്കുണ്ടെന്നും ആരോപിച്ചു. അതിനിടെ എഡിജിപി ഓഫീസിലെ എസ്ഐമാർ റിപ്പോർട്ട് തിരുത്താൻ കീഴ്‌ജീവനക്കാരെ ഭീഷണിപ്പെടുത്തിയെന്ന മൊഴിയും പുറത്തുവന്നിട്ടുണ്ട്.
സർക്കാരിന്റെ മുഖം രക്ഷിക്കാൻ പി ശശിയുടെ നേതൃത്വത്തിൽ ആസൂത്രിതമായ നീക്കം നടന്നുവെന്നും അൻവർ ആരോപിക്കുന്നു. പി. ശശിയും എഡിജിപി എം.ആർ. അജിത് കുമാറും തമ്മിലുള്ള ഫോൺ സംഭാഷണങ്ങൾ പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ അറിവോടെയാണോ ഈ അട്ടിമറികൾ നടന്നതെന്ന് അന്വേഷണത്തിലൂടെ വ്യക്തമാകേണ്ടതുണ്ടെന്നും അൻവർ കൂട്ടിച്ചേർത്തു. കേസ് ഡയറിയിൽ തിരുത്തൽ വരുത്താൻ എഡിജിപി അജിത് കുമാർ തനിച്ച് തീരുമാനമെടുക്കില്ലെന്നാണ് അൻവർ ചൂണ്ടിക്കാട്ടുന്നത്.
അതേസമയം കേസിൽ എഡിജിപി ഓഫീസിലെ രണ്ട് എസ്.ഐമാർ റിപ്പോർട്ട് തിരുത്താൻ കീഴ്ജീവനക്കാരെ ഭീഷണിപ്പെടുത്തിയതായി മൊഴി ലഭിച്ചിട്ടുണ്ട്. കേസ് പിൻവലിക്കാനാവശ്യമായ റിപ്പോർട്ട് തയ്യാറാക്കി നൽകിയതും ഇതേ ഉദ്യോഗസ്ഥരാണെന്നാണ് വിവരം. ഈ നിർണ്ണായക മൊഴികളുടെ അടിസ്ഥാനത്തിൽ പ്രത്യേക അന്വേഷണ സംഘം ഉദ്യോഗസ്ഥരുടെ മൊഴി രേഖപ്പെടുത്താൻ തീരുമാനിച്ചു. രക്ഷാപ്രവർത്തന കേസ് അട്ടിമറിക്കാൻ ഉന്നത തലത്തിൽ രാഷ്ട്രീയ-ഉദ്യോഗസ്ഥ ഗൂഢാലോചന നടന്നുവെന്ന ആരോപണം ഉയർന്നതോടെ എഡിജിപി ഓഫീസിലെ ഉദ്യോഗസ്ഥരിലേക്ക് അന്വേഷണം നീളുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്.

