വാഷിങ്ടൺ : അമേരിക്കയിലെ മെയിൻ സംസ്ഥാനത്തെ മരവ്യാപാര സ്ഥാപനത്തിൽ ഉണ്ടായ വൻ സ്ഫോടനത്തിലും തീപിടിത്തത്തിലും 27 കാരനായ അഗ്നിശമനസേനാംഗം മരിച്ചു. സംഭവത്തിൽ 10 പേർക്ക് പരിക്കേറ്റതായി അധികൃതർ അറിയിച്ചു. മരിച്ച അഗ്നിശമനസേനാംഗം മൊറിൽ സ്വദേശിയായ ആൻഡ്രൂ ക്രോസ് ആയി തിരിച്ചറിഞ്ഞതായി മെയിൻ പൊതുസുരക്ഷാ വകുപ്പ് വ്യക്തമാക്കി.
വെള്ളിയാഴ്ച രാവിലെ സിയേഴ്സ്മോണ്ടിലെ റോബിൻസ് ലംബർ കമ്പനിയിലെ സിലോയിൽ തീപിടിത്തമുണ്ടായതിനെ തുടർന്നാണ് അഗ്നിശമനസേന സ്ഥലത്തെത്തിയത്. രക്ഷാപ്രവർത്തനം നടക്കുന്നതിനിടെയാണ് വൻ സ്ഫോടനം ഉണ്ടായത്. സ്ഫോടനത്തിൽ ആൻഡ്രൂ ക്രോസ് കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ചിലരുടെ നില ഗുരുതരമാണെന്ന് പൊതുസുരക്ഷാ വകുപ്പ് അറിയിച്ചു.
പോർട്ട്‌ലൻഡിലെ മെയിൻ മെഡിക്കൽ സെന്ററിൽ 10 പേർ ചികിത്സയിൽ കഴിയുന്നതായും ആശുപത്രി അധികൃതർ വ്യക്തമാക്കി.“ഈ ദാരുണ സമയത്ത് അഗ്നിശമനസേനാംഗത്തിന്റെ കുടുംബത്തിന്റെയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ ഞങ്ങൾ പങ്കുചേരുന്നു,” സംസ്ഥാന ഫയർ മാർഷൽ ഷോൺ എസ്ലർ പ്രസ്താവനയിൽ പറഞ്ഞു. മെയിൻ ഗവർണർ ജാനറ്റ് മിൽസ് സംഭവസ്ഥലം സന്ദർശിച്ച് രക്ഷാപ്രവർത്തകരെ അഭിനന്ദിച്ചു. സംഭവത്തിന്റെ കാരണം കണ്ടെത്താൻ അന്വേഷണം പുരോഗമിക്കുകയാണ്.

