തിരുവനന്തപുരം: കെസി വേണുഗോപാലിനെ കാണാൻ നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ വീട്ടിലെത്തി. മുഖ്യമന്ത്രി പ്രഖ്യാപനത്തിന് ശേഷമുള്ള ആദ്യ കൂടിക്കാഴ്ചയാണിത്. ഇന്നലെ വൈകിട്ടാണ് കെസി വേണുഗോപാൽ ദില്ലിയിൽ നിന്നും തിരിച്ചെത്തിയത്. വഴുതക്കാട്ടെ രമേശ് ചെന്നിത്തലയുടെ വീട്ടിൽ സന്ദര്‍ശനം നടത്തിയതിന് ശേഷമാണ് കെസിയെ കാണാൻ വിഡിയെത്തിയത്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തിയതിന് തൊട്ടുപിന്നാലെ മുതിര്‍ന്ന നേതാക്കളെയെല്ലാം വിഡി സതീശൻ നേരിട്ട് പോയി കണ്ടിരുന്നു. മന്ത്രിസഭ രൂപീകരണത്തിന്‍റെ തിരക്കിട്ട ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് സന്ദര്‍ശനമെന്നതും പ്രാധാന്യമര്‍ഹിക്കുന്നുണ്ട്.
അതേസമയം മന്ത്രിസഭയിൽ സതീശൻ ധനമന്ത്രിസ്ഥാനം ഏറ്റെടുക്കാനാണ് സാധ്യത. രണ്ടാംദിനവും ചെന്നിത്തലയുടെ വീട്ടിലെത്തി സതീശൻ കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെയാണ് അദ്ദേഹം മന്ത്രിസഭയിൽ ചേരാൻ സമ്മതം അറിയിച്ചതെന്നാണ് വിവരം. സീനിയർ നേതാവ് എന്ന നിലയിൽ ചെന്നിത്തലയെ പൂർണമായി അവഗണിക്കുന്നത് ഗുണം ചെയ്യില്ലെന്നാണ് വിലയിരുത്തൽ. ചെന്നിത്തല ഇതുവരെ മനസ്സ് തുറന്നിട്ടില്ല. ആഭ്യന്തര വകുപ്പ് ലഭിച്ചാൽ മാത്രമേ മന്ത്രിസഭയിൽ അംഗമാവുകയുള്ളൂ എന്നാണ് ചെന്നിത്തല നേരത്തെ അറിയിച്ചിരുന്നത്.
മുഖ്യമന്ത്രിപദം ലഭിക്കാത്തതിനെ തുടർന്ന് ചെന്നിത്തല പരിഭവം തുടരുന്ന പശ്ചാത്തലത്തിലാണ് ആഭ്യന്തരം വിട്ടുകൊടുക്കാൻ സതീശൻ തയാറായത്. കൂടുതൽ പ്രശ്‌നങ്ങളിലേക്ക് പോകാതെ പരിഹാരം കണ്ടെത്തുകയാണ് ലക്ഷ്യം. ചില ഉപാധികൾ ചെന്നിത്തല ഹൈകമാൻഡിനും കെ.പി.സി.സി നേതൃത്വത്തിനും മുന്നിൽ വെച്ചതായാണ് വിവരം. തനിക്കൊപ്പം നിലയുറപ്പിച്ച അൻവർ സാദാത്ത്, ടി.ജി. വിനോദ് എന്നിവരെ മന്ത്രിസഭയിൽ ഉൾപ്പെടുത്തുകയാണ് ഇതിലൊന്ന്. വെള്ളിയാഴ്ചയും ചെന്നിത്തലയുടെ വീട്ടിലെത്തി സതീശൻ കൂടിക്കാഴ്ച നടത്തിയിരുന്നു. ഉച്ചക്ക് പിണറായി വിജയനെ കണ്ടിറങ്ങിയ സതീശൻ ചെന്നിത്തല വഴുതക്കാട്ടെ വീട്ടിലുണ്ടെന്നറിഞ്ഞ് അവിടേക്ക് ചെല്ലുകയായിരുന്നു. പാർട്ടി പ്രവർത്തകരടക്കം വലിയ ജനക്കൂട്ടവുമെത്തി. 25 മിനുട്ട് നീണ്ട കൂടിക്കാഴ്ചയിൽ കുറെസമയം ഇരുവരും മാത്രമായും സംസാരിച്ചു.
ചെന്നിത്തലയെ മന്ത്രിസഭയിൽ ഉൾക്കൊള്ളിക്കാൻ ഏത് വകുപ്പ് നൽകാനും പാർട്ടി തയാറാണെന്നാണ് ഒപ്പമുള്ളവർ വ്യക്തമാക്കുന്നത്. മുഖ്യമന്ത്രി പദവി നൽകാത്തതിൽ അതൃപ്തിയുള്ള ചെന്നിത്തല കഴിഞ്ഞ ദിവസത്തെ പാർലമെന്‍ററി പാർട്ടിയോഗത്തിലോ വെള്ളിയാഴ്ച യു.ഡി.എഫ് യോഗത്തിലോ പങ്കെടുത്തില്ല. ഗുരുവായൂർ ക്ഷേത്ര സന്ദർശനമായിരുന്നു പാർലമെന്‍ററി പാർട്ടി യോഗത്തിലെ അസാന്നിധ്യത്തിന് കാരണമായി ചൂണ്ടിക്കാട്ടിയതെങ്കിൽ, തലസ്ഥാനത്തുണ്ടായിട്ടും മുന്നണി യോഗത്തിൽനിന്ന് വിട്ടുനിന്നത് അതൃപ്തി പ്രകടമാക്കാനാണെന്നത് വ്യക്തം. തലസ്ഥാനത്തെത്തിയ കെ.സി. വേണുഗോപാൽ ചെന്നിത്തലയുമായി കൂടിക്കാഴ്ച നടത്തും.

