ന്യൂഡൽഹി: രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിൽ. യു.എസ് ഡോളറിന് 96.14 രൂപ നിലവാരത്തിലേക്കാണ് രൂപയുടെ മൂല്യമിടിഞ്ഞത്. സമീപ ആഴ്ചകളിലെ ഏറ്റവും ദുർബലമായ കറൻസിയായി ഇതോടെ രൂപ മാറി.
ഡോളറിനെതിരെ 95.86 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച രൂപ 96.14 എന്ന റെക്കോഡ് നിലവാരത്തിലേക്ക് ഇടിയുകയായിരുന്നു. കഴിഞ്ഞ ദിവസം 95.95ലായിരുന്നു രൂപ വ്യാപാരം അവസവനിപ്പിച്ചത്. എണ്ണവിലയിലെ വർധനവിനെ തുടർന്ന് ഇന്ത്യയുടെ ഇറക്കുമതി ചെലവ് വർധിച്ചതാണ് രൂപയെ സമ്മർദ്ദത്തിലാക്കുന്നത്.
വെള്ളിയാഴ്ച എണ്ണവില ബാരലിന് 110 ഡോളറിനടുത്തെത്തിയിരുന്നു. ഇതോടെയാണ് ലോകത്തിലെ മൂന്നാമത്തെ വലിയ ക്രൂഡ് ഓയിൽ ഇറക്കുമതിക്കാരായ ഇന്ത്യയുടെ രൂപ എക്കാലത്തേയും താഴ്ന്ന നിലയിലേക്ക് പതിച്ചത്. പശ്ചിമേഷ്യൻ യുദ്ധവും എണ്ണവിലയിലെ കുതിപ്പും തുടർച്ചയായ മൂലധന ഒഴുക്കും ഇറക്കുമതി ബില്ലിനെക്കുറിച്ചുള്ള ആശങ്കകളും രൂപയെ പ്രതികൂലമായി ബാധിച്ചു.
എണ്ണവില വൈകാതെ 120 ഡോളര്‍ തൊടുമെന്നാണ് വിദഗ്ധർ പറയുന്നത്. ആഗോള എണ്ണവില ഉയരുന്നതിന് അനുസരിച്ച് രൂപയുടെ സ്ഥിതി വീണ്ടും പരുങ്ങലിലാകും. ആഗോളതലത്തിൽ ക്രൂഡ് ഓയിൽ വാങ്ങുന്നത് യു.എസ് ഡോളറിൽ ആയതിനാൽ രൂപയുടെ മൂല്യം കുറയുന്നത് ഇറക്കുമതി കൂടുതൽ ചെലവേറിയതാക്കും. ഇത് പണപ്പെരുപ്പം, ഇന്ധനച്ചെലവ്, മൊത്തത്തിലുള്ള സമ്പദ്‌വ്യവസ്ഥ എന്നിവക്ക് മേലുള്ള സമ്മർദ്ദം വീണ്ടും വർധിപ്പിക്കും.

