തിരുവനന്തപുരം : യാത്രാസുരക്ഷയില്‍ ശൈലി മാറ്റം പ്രഖ്യാപിച്ച് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്‍. യാത്രയിൽ കൂടുതൽ സുരക്ഷ വേണ്ടെന്ന് വി ഡി സതീശന്‍ അറിയിച്ചു. പൈലറ്റും എസ്കോർറ്റും ഒഴികെ മറ്റ് വാഹനങ്ങൾ വേണ്ടെന്നാണ് നിര്‍ദേശം. യാത്ര പോകുമ്പോൾ നാട്ടുകാരെ ബുദ്ധിമുട്ടിക്കരുതെന്നും റോഡ് ബ്ലോക്ക് ചെയ്യരുതെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് നിയുക്ത മുഖ്യമന്ത്രി നിർദേശം നല്‍കി. എസ്കോർട്ടും വേണ്ടെന്നായിരുന്നു നിലപാട്. എന്നാല്‍ അത് നിർബന്ധമാണെന്ന് പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.’
എസ്കോർട്ട് വേണ്ട എന്ന് വി.ഡി സതീശൻ പറഞ്ഞെങ്കിലും ഒഴിവാക്കാനാവില്ലെന്ന് പൊലീസ് അറിയിക്കുകയായിരുന്നു.നിയുക്ത മുഖ്യമന്ത്രിയായ വി.ഡി സതീശൻ പ്രതിപക്ഷ നേതാവായി ചുമതലയേറ്റ പിണറായി വിജയനെ വസതിയിലെത്തി കണ്ടിരുന്നു. ഇതിനു പുറമെ രമേശ് ചെന്നിത്തലയെയും വീട്ടിലെത്തി സന്ദർശിച്ചു. വി.ഡി സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതിൽ അമർഷത്തിലാണ് ചെന്നിത്തല. മുഖ്യമന്ത്രി പ്രഖ്യാപനത്തിൽ തുടക്കത്തിൽ ഒരു പ്രതികരണവും നടത്താതിരുന്ന അദ്ദേഹം ഇന്ന് ഹൈക്കമാൻഡ് തീരുമാനം അംഗീകരിക്കുന്നുവെന്ന് മാധ്യമങ്ങളോട് പറഞ്ഞു.

