ന്യൂഡൽഹി: ഗൾഫ്, യൂറോപ്യൻ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ഭൗമരാഷ്ട്രീയ-സാമ്പത്തിക ബന്ധങ്ങൾ കൂടുതൽ ശക്തമാക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി അഞ്ച് രാജ്യങ്ങളുടെ സന്ദർശനത്തിനായി പുറപ്പെട്ടു. മേയ് 15 മുതൽ 20 വരെ നീളുന്ന പര്യടനത്തിൽ യു.എ.ഇ, നെതർലൻഡ്‌സ്, സ്വീഡൻ, നോർവേ, ഇറ്റലി എന്നീ രാജ്യങ്ങളാണ് പ്രധാനമന്ത്രി സന്ദർശിക്കുന്നത്.
പര്യടനത്തിൻ്റെ ആദ്യ ഘട്ടമായി യു.എ.ഇയിലെത്തുന്ന പ്രധാനമന്ത്രി, പ്രസിഡൻ്റ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തും. ഊർജം, വ്യാപാരം, നിക്ഷേപം എന്നിവ പ്രമുഖ ചർച്ചാവിഷയങ്ങളാകും. പ്രധാനമന്ത്രി മോദിയുടെ സന്ദർശനം ഇരുരാജ്യങ്ങളും തമ്മിലുള്ള സാങ്കേതിക-വ്യാപാര ബന്ധങ്ങളെ പുതിയ ഉയരങ്ങളിലെത്തിക്കുമെന്ന് യു.എ.ഇ അന്താരാഷ്ട്ര സഹകരണ സഹമന്ത്രി റീം അൽ ഹാഷിമി വ്യക്തമാക്കി.
മേയ് 15 മുതൽ 17 വരെ നെതർലൻഡ്‌സ് സന്ദർശിക്കുന്ന അദ്ദേഹം ഡച്ച് പ്രധാനമന്ത്രി റോബ് ജെറ്റൻ, വില്യം അലക്സാണ്ടർ രാജാവ് എന്നിവരുമായി കൂടിക്കാഴ്ച നടത്തും. സെമികണ്ടക്ടർ, ഗ്രീൻ ഹൈഡ്രജൻ, ജല മാനേജ്മെന്റ് എന്നിവയിലാണ് ഇവിടെ ഊന്നൽ നൽകുന്നത്. തുടർന്ന് മേയ് 17, 18 തീയതികളിൽ സ്വീഡൻ സന്ദർശിക്കുന്ന പ്രധാനമന്ത്രി, സ്വീഡിഷ് പ്രധാനമന്ത്രി ഉൾഫ് ക്രിസ്റ്റേഴ്സണുമായി ചർച്ച നടത്തുകയും യൂറോപ്യൻ റൗണ്ട് ടേബിൾ ഫോർ ഇൻഡസ്ട്രിയെ അഭിസംബോധന ചെയ്യുകയും ചെയ്യും.
മേയ് 19-ന് നോർവേ തലസ്ഥാനമായ ഓസ്ലോയിൽ നടക്കുന്ന മൂന്നാമത് ഇന്ത്യ-നോർഡിക് ഉച്ചകോടിയിൽ പ്രധാനമന്ത്രി പങ്കെടുക്കും. ഇന്ത്യ-ഇയു സ്വതന്ത്ര വ്യാപാര കരാർ നിലവിൽ വന്ന പശ്ചാത്തലത്തിൽ യൂറോപ്പുമായുള്ള ഇന്ത്യയുടെ സാമ്പത്തിക പങ്കാളിത്തം ഈ സന്ദർശനത്തോടെ കൂടുതൽ ശക്തമാകുമെന്നാണ് വിലയിരുത്തൽ.

