ഡെൻവർ : അമേരിക്കയിലെ ഡെൻവർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ പറന്നുയരാൻ തുടങ്ങിയ വിമാനം റൺവേയിലേക്ക് അതിക്രമിച്ചു കയറിയ ആളെ ഇടിച്ചു തെറിപ്പിച്ചു. ഇയാൾ സംഭവസ്ഥലത്ത് തന്നെ മരിച്ചു. വെള്ളിയാഴ്ച രാത്രി നടന്ന അപകടത്തിൽ വിമാനത്തിന്റെ എഞ്ചിന് തീപിടിച്ചെങ്കിലും 224 യാത്രക്കാരും സുരക്ഷിതരായി പുറത്തെത്തി. ഫ്രോണ്ടിയർ എയർലൈൻസിന്റെ ഫ്ലൈറ്റ് 4345 (എയർബസ് എ321) ആണ് അപകടത്തിൽപ്പെട്ടത്. റൺവേയുടെ സുരക്ഷാ വേലി ചാടിക്കടന്ന് ഓടിയെത്തിയ വ്യക്തിയെ വിമാനം ഇടിക്കുകയായിരുന്നു.
“ഞങ്ങൾ ഒരാളെ ഇടിച്ചു, എഞ്ചിന് തീപിടിച്ചിരിക്കുന്നു,” എന്ന പൈലറ്റിന്റെ പരിഭ്രാന്തി നിറഞ്ഞ സന്ദേശം എയർ ട്രാഫിക് കൺട്രോൾ ഓഡിയോയിൽ പതിഞ്ഞിട്ടുണ്ട്. ഉടൻ തന്നെ പൈലറ്റ് ടേക്ക് ഓഫ് ഒഴിവാക്കി വിമാനം റൺവേയിൽ നിർത്തി. അപകടത്തെത്തുടർന്ന് വിമാനത്തിന്റെ ക്യാബിനിൽ പുക നിറഞ്ഞത് യാത്രക്കാരെ പരിഭ്രാന്തിയിലാക്കി. ഉടൻ തന്നെ ഡെൻവർ ഫയർ ഡിപ്പാർട്ട്‌മെന്റ് എത്തി തീ അണയ്ക്കുകയും യാത്രക്കാരെയും ഏഴ് ക്രൂ അംഗങ്ങളെയും സുരക്ഷിതമായി പുറത്തിറക്കുകയും ചെയ്തു. വിമാനം പൊട്ടിത്തെറിക്കുമെന്നും താൻ വെന്തുമരിക്കുമെന്നും കരുതിയതായി ജോസ് സെർവാന്റസ് എന്ന യാത്രക്കാരൻ പ്രതികരിച്ചു. വിമാനത്തിന്റെ വലതുവശത്ത് തീയും പുകയും കണ്ടതോടെ യാത്രക്കാർ ഭയന്നു വിറച്ചു. പന്ത്രണ്ട് യാത്രക്കാർക്ക് ഒഴിപ്പിക്കലിനിടെ നിസാര പരിക്കേറ്റു. ഇതിൽ അഞ്ചുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

